ദക്ഷിണ കന്നഡ (കർണാടക): പരേഷ് മേസ്‌ത കേസ് പുനരന്വേഷിക്കുന്നതിനായി പരിശോധിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് സിബിഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കേസ് പുനരന്വേഷിക്കണമെന്ന് മേസ്‌തയുടെ പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് പുനരന്വേഷണം നടത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പരേഷ് മേസ്‌തയുടെ ദുരൂഹ മരണത്തിന് പിന്നിലെ കാരണം കണ്ടെത്തണം. ഇത് കൊലപാതകമാണെന്നാണ് മെസ്‌തയുടെ പിതാവും നാട്ടുകാരും ആരോപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കർണാടകയിൽ അഞ്ചുവർഷം മുമ്പ് മരിച്ച നിലയിൽ കാണപ്പെട്ട യുവാവിനെ വർഗീയ സംഘർഷത്തിനിടെ കൊലപ്പെടുത്തിയതാണെന്നായിരുന്നു ബിജെപിയുടെ പ്രചാരണം. എന്നാൽ യുവാവിന്‍റേത് മുങ്ങിമരണമാണെന്നും കൊലപാതകമല്ലെന്നുമാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. അന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള റിപ്പോർട്ട് സിബിഐ ഹൊന്നവൂർ കോടതിയിൽ സമർപ്പിച്ചു.
പരേഷ് മേസ്‌തയുടേത് മുങ്ങി മരണമാണെന്ന സിബിഐയുടെ റിപ്പോർട്ട് ബിജെപിക്ക് തിരിച്ചടിയായി. അഞ്ച് വർഷത്തോളം കേസ് അന്വേഷിച്ച ശേഷമാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. നവംബർ 16ന് കോടതി വിധി പറയും.
2017 ഡിസംബർ എട്ടിനാണ് ഉത്തര കന്നഡ ജില്ലയിലെ ഹൊന്നാവറിലെ ഷെട്ടികെരെ തടാകത്തിൽ പതിനെട്ടുകാരനായ പരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരേഷ് വർഗീയ കലാപത്തിൽ കൊലപ്പെട്ടതാണെന്ന് ആരോപിച്ച് കർണാടകയിൽ വൻ സംഘർഷം തന്നെ നടന്നിരുന്നു.