ഹൈദരാബാദ്: ടോളിവുഡിനെ പിടിച്ചു കുലുക്കിയ മയക്കുമരുന്ന് കേസില്‍ നിരവധി സെലിബ്രിറ്റികളുടെ പേരുകള്‍ പുറത്ത്. കബാലി തെലുഗു സിനിമയുടെ നിര്‍മാതാവ് കെ പി ചൗധരി എന്ന സുങ്കര കൃഷ്‌ണ പ്രസാദിന്‍റെ അറസ്റ്റിന് പിന്നാലെ സിനിമ, രാഷ്‌ട്രീയ, ബിസിനസ് രംഗങ്ങളില്‍ വലിയ തരത്തിലുള്ള കോലാഹലങ്ങളാണ് ഉണ്ടായത്. ഈ മാസം 14നായിരുന്നു ചൗധരിയുടെ അറസ്റ്റ്.
ചൗധരിയുടെ ഗുഗിള്‍ ഡ്രൈവില്‍ നിന്ന് കൊക്കെയ്‌ന്‍ വാങ്ങിയവരുടെ പേരുവിരങ്ങള്‍ പൊലീസിന് ലഭിച്ചതാണ് നിലവില്‍ ടോളിവുഡിലെ ചൂടേറിയ ചര്‍ച്ച. അറസ്റ്റിന് പിന്നാലെ നടത്തിയ തെളിവെടുപ്പിനിടെയാണ് ചൗധരിയുടെ ഗൂഗിള്‍ ഡ്രൈവ് പൊലീസ് പരിശോധിച്ചത്. കൊക്കെയ്‌ന്‍ വാങ്ങിയവരുടെ പട്ടികയില്‍ തെലുഗു സിനിമ, സീരിയല്‍ താരങ്ങളും മോഡലുകളും വ്യവസായികളും ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്.
ബെജവാഡ ഭാരത്, ചിന്താ സായ് പ്രസന്ന, ചിന്ത രാകേഷ് റോഷൻ, നല്ല രത്തൻ റെഡ്ഡി, ടാഗോർ വിജ് എന്ന ടാഗോർ പ്രസാദ് മൊട്ടൂരി, തേജ ചൗധരി എന്ന രഘു തേജ, വന്തേരു സാവൻ റെഡ്ഡി, സന മിശ്ര, ശ്വേത, സുശാന്ത്, നിതിനേഷ്, വി അനുരൂപ് എന്നിവരാണ് ചൗധരിയില്‍ നിന്ന് കൊക്കെയ്‌ന്‍ വാങ്ങിയവരില്‍ പ്രധാനികള്‍. സിക്കി റെഡ്ഡിയുടെ സ്‌നേഹിത്‌ഹിൽസിലെ വസതിയിൽ നടന്ന ആഘോഷങ്ങൾക്കിടെ ഇവരെല്ലാം കൊക്കെയ്‌ൻ കഴിച്ചിരുന്നതിന്‍റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഇക്കൂട്ടത്തില്‍ രണ്ട് സിനിമ സംവിധായകര്‍, പ്രമുഖരായ രണ്ട് നടിമാര്‍, ചില രാഷ്‌ട്രീയ നേതാക്കള്‍ എന്നിവരും ഉള്‍പ്പെടുന്നതായാണ് സൂചന. എന്നാല്‍ ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.
കെ പി ചൗധരിയുടെ നാല് സെൽ ഫോണുകളില്‍ നിന്ന് നൂറുകണക്കിന് സെലിബ്രിറ്റികളുടെ ഫോൺ നമ്പറുകൾ ആണ് കണ്ടെത്തിയത്. ഇവരിൽ 20 ഓളം പേരുമായുള്ള ഫോൺ കോളുകൾ പുറത്തു വന്നിട്ടുണ്ട്. കോടികളുടെ ഇടപാടുകൾ നടന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളിൽ ലക്ഷങ്ങൾ നിക്ഷേപിക്കപ്പെട്ടതായും പൊലീസ് കണ്ടെത്തി.
ഈ വർഷം മേയിൽ കെ പി ചൗധരി തന്‍റെ സുഹൃത്ത് ബെജവാഡ ഭാരതിനൊപ്പം ബെംഗളൂരുവിലേക്ക് പോയിരുന്നു. അവിടെ ഒരു വാരാന്ത്യ പാർട്ടിയിൽ വച്ച് കൊക്കെയ്ൻ വൻതോതിൽ വാങ്ങുന്നതിനും വിൽക്കുന്നതിനും ഇരുവരും പദ്ധതിയിട്ടു. പിന്നീട് ആന്ധ്രാപ്രദേശിലെ ഭീമവാരം സ്വദേശിയായ സുരേഷ് രാജുവുമായി കെപി ചൗധരി ഫോണിൽ സംസാരിച്ചു. ഹനുമകൊണ്ടയില്‍ നിന്നുള്ള അനുരൂപുമായി നൂറ് തവണയാണ് ഇയാള്‍ ഫോണിൽ ബന്ധപ്പെട്ടത്.
പഞ്ചഗുട്ടയിലെ പുഷ്‌പക് കാബ്‌സിന്‍റെ ഉടമ രത്തൻ റെഡ്ഡിയുമായും സിനിമ നടി ആഷു റെഡ്ഡിയുമായും ചൗധരി പലതവണ ഫോണിൽ സംസാരിച്ചു. ഹൈദരാബാദിൽ ഡോ.സുധീർ, സിനിമാതാരം ജ്യോതി, അമേരിക്കയിൽ ഡി അമർ എന്നിവരുമായും ചൗധരി ബന്ധപ്പെട്ടിട്ടുണ്ട്. ഗോവയിലെ റസ്റ്റോറന്റ് മാനേജരായ മനീഷ് ഷായുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ചൗധരി 85,000 രൂപ അയച്ചത്.
ഇതുകൂടാതെ ആന്ധ്രാപ്രദേശിലെ മംഗളഗിരിയിൽ നിന്നുള്ള ഷെയ്ഖ് ഖാസയുടെ ബാങ്ക് അക്കൗണ്ടിൽ രണ്ട് ലക്ഷം രൂപയും ബിഹാറിൽ നിന്നുള്ള കൗശിക് അഗർവാളിന്‍റെ അക്കൗണ്ടിൽ രണ്ട് ലക്ഷം രൂപയും ചൗധരി നിക്ഷേപിച്ചിട്ടുണ്ട്. ഇതിന് പുറമെ ഒരു ലക്ഷം രൂപയുടെ ഇടപാടും നടന്നിട്ടുണ്ട്. ഇയാള്‍ പണമയച്ച അക്കൗണ്ടുകളുടെ ഉടമകളെ കണ്ടെത്താന്‍ അടക്കമുള്ള ശ്രമത്തിലാണ് പൊലീസ്.