ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. സെമിഫൈനലില്‍ ദക്ഷിണ കൊറിയയെ മൂന്നിന് എതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. ഇന്ത്യയ്ക്ക് വേണ്ടി ഹാർദിക് സിങ്, മൻദീപ് സിങ്, ലളിത് കുമാർ ഉപാധ്യായ, അമിത് രോഹിദാസ്, അഭിഷേക് എന്നിവരാണ് ഗോളുകൾ നേടിയത്. ദക്ഷിണ കൊറിയയ്ക്ക് വേണ്ടി മാൻജേ ജങ് മൂന്ന് ഗോളുകൾ നേടി.
ഒൻപത് വർഷത്തിന് ശേഷമാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം ഹോക്കി ഫൈനലിലെത്തുന്നത്. ചൈന-ജപ്പാൻ സെമി ഫൈനല്‍ വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും. ഫൈനലില്‍ ജയിച്ച് സ്വർണം നേടിയാല്‍ 2024 പാരീസ് ഒളിമ്പിക്‌സിലേക്ക് ഇന്ത്യക്ക് നേരിട്ട യോഗ്യത ലഭിക്കും.
ഇടിക്കൂട്ടിലെ വെള്ളിത്തിളക്കം: വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങില്‍ ഇന്ത്യയ്ക്ക് വേണ്ടി ലോവ്‌ലിന ബോർഗോയിൻ വെള്ളി നേടി. ചൈനീസ് താരത്തോടാണ് ലോവ്‌ലിന പരാജയം അറിഞ്ഞത്. ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ലോവ്‌ലിന 2024 പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടി.
അതേസമയം വനിത വിഭാഗം കബഡിയില്‍ ഇന്ത്യ മെഡല്‍ ഉറപ്പിച്ചു. തായ്‌ലണ്ടിനെ പരാജയപ്പെടുത്തി സെമിയില്‍ കടന്നതോടെയാണ് മെഡല്‍ ഉറപ്പായത്.