ശ്രീനഗർ: ജമ്മു കശ്‌മീരിൽ അതിവേഗ ഇൻ്റർനെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ജനുവരി 22വരെ പ്രാബല്യത്തിൽ തുടരുമെന്ന് ജമ്മു കശ്‌മീർ ഭരണകൂടം അറിയിച്ചു. ഗണ്ടർബാൽ, ഉദംപൂർ ഒഴികെയുള്ള ജില്ലകളിലാണ് അതിവേഗ 3ജി, 4ജി ഇൻ്റർനെറ്റ് സർവീസുകൾക്കുള്ള നിരോധനം നീട്ടിയത്.
തീവ്രവാദ പ്രവർത്തനങ്ങൾ തടയാനാണ് സർക്കാർ നീക്കം. നുഴഞ്ഞുകയറ്റത്തിനും മറ്റും അതിവേഗ മൊബൈൽ ഡാറ്റ സേവനങ്ങൾ ദുരുപയോഗം ചെയ്യുമെന്ന നിഗമനത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ജമ്മുവിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.