ചണ്ഢീഗഡ്: പഞ്ചാബിലെ ആം ആദ്‌മി പാർട്ടി സർക്കാരിന്‍റെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളെ ചോദ്യം ചെയ്‌ത് പ്രതിപക്ഷ നേതാക്കൾ. 117ൽ 92 സീറ്റുകളിൽ വിജയം നേടിയാണ് ആം ആദ്‌മി പാർട്ട് പഞ്ചാബിൽ അധികാരത്തിലേറിയത്. ഇപ്പോൾ ശിരോമണി അകാലിദളിന്‍റെ മുതിർന്ന നേതാവും മുൻ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയുമായ ദൽജിത് സിങ് ചീമ എഎപിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്.
രൂപ്‌നഗർ ഹൈസ്‌കൂൾ കെട്ടിടത്തിന്‍റെ ലേലം അറിയിച്ചുകൊണ്ടുള്ള പഞ്ചാബ് പവർ കോർപറേഷന്‍റെ പരസ്യം ട്വീറ്റ് ചെയ്‌തുകൊണ്ടാണ് ദൽജിത് ചീമ എഎപി സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. എഎപി സർക്കാർ പഞ്ചാബിൽ നടപ്പിലാക്കാൻ പോകുന്ന ഡൽഹി വിദ്യാഭ്യാസ മാതൃകയെ ചീമ ട്വീറ്റിൽ പരിഹസിക്കുന്നു.
ഡൽഹി മോഡൽ വിദ്യാഭ്യസം പഞ്ചാബിൽ ആരംഭിച്ചിരിക്കുന്നു. തെർമൽ കോളനി റോപാറിലുള്ള മികച്ച ഹൈസ്‌കൂൾ കെട്ടിടം വിൽക്കാൻ സർക്കാർ ലേല പരസ്യം നൽകിയിരിക്കുകയാണ്. അരവിന്ദ് കെജ്‌രിവാളും ഭഗവന്ത് മന്നും പഞ്ചാബിലെ ജനങ്ങളെ വഞ്ചിക്കരുത്. ലേലം നിർത്തിവച്ച് സ്‌കൂൾ വീണ്ടും തുറക്കുക എന്നും ചീമ ട്വീറ്റിൽ പറയുന്നു. സ്‌കൂൾ വാങ്ങാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നുവെന്ന് ചീമ പങ്കുവച്ച പവർ കോർപറേഷന്‍റെ പരസ്യത്തിൽ കാണാം.
പഞ്ചാബിലെ സർക്കാർ സ്‌കൂളുകളിൽ മോശം വിദ്യാഭ്യാസ സമ്പ്രദായമാണെന്നും ഡൽഹി മോഡൽ വിദ്യാഭ്യാസം പോലെ പരിഷ്‌കരിക്കണമെന്നും നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് ആം ആദ്‌മി പാർട്ടി കൺവീനറായ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു. പഞ്ചാബിലെ സർക്കാർ സ്‌കൂളുകളിലെ അധ്യാപനരീതി വളരെ മോശമാണ്. അധ്യാപകർ വളരെ ദയനീയമാണ്. പഞ്ചാബിലെ സർക്കാർ സ്‌കൂളുകളിൽ പാവപ്പെട്ട, എസ്.സി വിഭാഗത്തിലെ 24 ലക്ഷത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. സ്‌കൂളുകൾ മികച്ചതാക്കി 24 ലക്ഷം കുട്ടികളുടെ ഭാവി മെച്ചപ്പെടുത്തുമെന്നും കെഡ്‌രിവാൾ പറഞ്ഞിരുന്നു.
Also Read: 'ഇന്ധനവില കൂടിയത് യുദ്ധം മൂലം' ; ന്യായീകരിച്ച് നിതിന്‍ ഗഡ്‌കരി