ഹൈദരാബാദ്: 'സ്‌ത്രീ സമത്വം' വ്യക്തിപരമായി സ്‌ത്രീകളുടെയും കാലത്തിന്‍റെയും ആവശ്യമാണെന്നിരിക്കെ സ്‌ത്രീകള്‍ അധികം ചെന്നെത്താത്ത തൊഴില്‍മേഖലകള്‍ ഇന്നുമുണ്ടെന്ന് വിശ്വസിക്കല്‍ ബുദ്ധിമുട്ടാണ്. സ്‌ത്രീ സാന്നിധ്യം എല്ലായിടത്തും ഉറപ്പാക്കി എന്ന് പറഞ്ഞുപോകാന്‍ 'തെങ്ങുകയറ്റം വരെ' എന്ന് ഉദാഹരിക്കുമ്പോള്‍ ശില്‍പകല എന്ന മേഖലയിലേക്ക് അധികമാരും ശ്രദ്ധ ചെലുത്താറില്ല. എന്നാല്‍ പുരുഷന്‍റെ സാന്നിധ്യം ഏറെ കണ്ടുപോരുന്ന ശില്‍പ കലയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കഴിവും മികവും ഒരുപോലെ സമന്വയിപ്പിച്ച് സ്ഥാനമുറപ്പിച്ച ഒരാളുണ്ട്. തെലുഗു നാട്ടിലെ ആദ്യ വനിത ശില്‍പി എന്ന ഖ്യാതി നേടിയ ദേവികാറാണി ഉദയാര്‍.
അച്ഛന്‍ പഠിപ്പിച്ച ബാലപാഠങ്ങള്‍: ഏകാഗ്രതയും പരിപൂര്‍ണതയും ഏറെ ആവശ്യമുള്ള ശില്‍പകലയിലേക്ക് ദേവികാറാണിയുടെ യാത്ര ആരംഭിക്കുന്നത് നാല് ദശാബ്‌ദങ്ങള്‍ക്ക് മുമ്പാണ്. ആന്ധ്രാപ്രദേശിലെ വെസ്‌റ്റ് ഗോദാവരി ജില്ലയിലെ നാട്ടരാമേശ്വരത്താണ് ദേവികാറാണി എന്ന അതുല്യ കലാകാരിയുടെ ജനനം. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരുടെ കുടുംബം താഡപള്ളിഗുഡെത്തിലേക്ക് താമസം മാറി. പിതാവ് ആചാര്യ ശ്രീനാഥരത്ന ശില്‍പി ഉദയാറുടെ ശിക്ഷണത്തിലുള്ള ബാല്യത്തില്‍ കണ്ടുവളര്‍ന്ന ശില്‍പ കലയിലേക്ക് ദേവികാറാണിയുടെ ശ്രദ്ധയും ഇഷ്‌ടവും പതിയുന്നത് അങ്ങനെയാണ്. അക്കാലത്ത് വിദേശനാടുകളില്‍ പോലും പ്രസിദ്ധിയാര്‍ജ്ജിച്ച ആചാര്യ ശ്രീനാഥരത്ന ശില്‍പി ഉദയാറുടെ പെരുമയും കരവിരുതും മകളിലേക്ക് പടര്‍ന്നൊഴുകുന്നത് അക്കാലയളവിലാണ്.
ആദ്യ പ്രോത്സാഹനം അഞ്ച് രൂപയില്‍: താന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒരു സ്‌കൂള്‍ ഇന്‍സ്‌പെക്‌ടര്‍ വിദ്യാലയത്തിലെത്തി. അദ്ദേഹത്തിന് സമ്മാനിക്കാന്‍ ഒരു ചിത്രം വരച്ചു നല്‍കാന്‍ പ്രിന്‍സിപ്പാള്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ രാമാനുജാചാര്യയുടെ ചിത്രം പെന്‍സിലില്‍ വരച്ചുനല്‍കി. ഇതുകണ്ട് ഇന്‍സ്‌പെക്‌ടര്‍ എന്നെ അഭിനന്ദിക്കുകയും അഞ്ച് രൂപ സമ്മാനിക്കുകയും ചെയ്‌തു. അന്ന് അത് വലിയ തുകയായിരുന്നുവെന്നും അതാണ് തന്നെ ഈ മേഖലയിലേക്ക് കൂടുതല്‍ അടുപ്പിച്ച അനുഭവമെന്നും ദേവികാറാണി ഉദയാര്‍ പറയുന്നു.
ഈ പ്രോത്സാഹനത്തെ കൂട്ടുപിടിച്ച് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ താന്‍ ശിവന്‍റെയും ഗണപതിയുടെയും വിഗ്രഹങ്ങള്‍ കൊത്തിയുണ്ടാക്കിയതായും അവര്‍ വ്യക്തമാക്കി. പതിമൂന്നാം വയസില്‍ താന്‍ വിവാഹിതയായെന്നും തനിക്കൊരു മകന്‍ പിറന്നതിന് ശേഷം താന്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം സ്വന്തമാക്കിയതായും അവര്‍ പറഞ്ഞു. ഈ സമയമത്രയും താന്‍ പിതാവില്‍ നിന്ന് ശില്‍പ കലയെക്കുറിച്ച് കൂടുതല്‍ മനസിലാക്കി വരികയായിരുന്നുവെന്നും ദേവികാറാണി ഉദയാര്‍ വെളിപ്പെടുത്തി.
തേടിയെത്തിയ എന്‍.ടി ആറിന്‍റെ പ്രശംസ: എന്‍.ടി രാമ റാവു മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് ഹൈദരാബാദിലെ ടാങ്ക്ബണ്ടില്‍ പ്രതിമകള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത്. ഇതില്‍ അച്ഛനെ സഹായിച്ചിരുന്നത് അന്നമാചാര്യ, മൊല്ല എന്നീ രണ്ടുപേരാണ്. നിര്‍മാണത്തിനൊടുവില്‍ എന്‍ടിആര്‍ നിര്‍മിതിയെ ഏറെ അഭിനന്ദിച്ചുവെന്നും അച്ഛന്‍ തന്‍റെ 60 വയസ് വരെ ശില്‍പ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നതായും ദേവികാറാണി ഓര്‍ത്തെടുക്കുന്നു. ഈ സമയത്ത് അച്ഛനെ സഹായിക്കാന്‍ കൂടി താന്‍ സ്വയം വളര്‍ച്ച കൈവരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
നിര്‍മിതികളുടെ രാജകുമാരി: അമേരിക്ക, യു.കെ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ ക്ഷേത്രങ്ങളിലേക്ക് താന്‍ വിഗ്രഹങ്ങള്‍ നിര്‍മിച്ച് നല്‍കിയതായി ദേവികാറാണി പറയുന്നു. നൃത്ത സംവിധായകന്‍ പ്രഭുദേവയ്‌ക്കും കവി സി.നാരായണ റെഡ്ഡിക്കുമായി മൈക്കിള്‍ ജാക്‌സന്‍റെ ശില്‍പം നിര്‍മിച്ച് അമേരിക്കയിലേക്ക് അയച്ചു നല്‍കിയതും, അംബേദ്‌കറുടെ എട്ടടി പൊക്കമുള്ള വെങ്കല പ്രതിമ നിര്‍മിച്ചുനല്‍കിയത് ഡല്‍ഹിയിലെ ആന്ധ്ര ഭവന് മുന്നില്‍ പരിപാലിച്ച് പോരുന്നതും അഭിമാനത്തോടെയാണ് താന്‍ കാണുന്നതെന്ന് ദേവികാറാണി അറിയിച്ചു. ഇതുവരെ ഫൈബര്‍, സ്വര്‍ണം, വെള്ളി, വെങ്കലം, ചെമ്പ് എന്നിവ ഉപയോഗിച്ച് 7000 ത്തോളം ശില്‍പങ്ങള്‍ നിര്‍മിച്ചതായും അവര്‍ വെളിപ്പെടുത്തി.
കൊത്തിവച്ച പ്രമുഖര്‍: സിനിമയിലെയും രാഷ്‌ട്രീയത്തിലെയും നിരവധി പ്രമുഖരുടെ വെങ്കല പ്രതിമകള്‍ നിര്‍മിച്ചതായി ദേവികാറാണി പറയുന്നു. ഇതില്‍ സമുദ്രാല രാഘവാചാര്യു, എൻടി രാമറാവു, അക്കിനേനി നാഗേശ്വര റാവു, പ്രഭാകര റെഡ്ഡി, ദഗ്ഗുബതി രാമനായിഡു, സൽമാൻ ഖാൻ, ദാസരി നാരായണ റാവു, ബാപ്പു, ഡിവിഎസ് രാജു, എസ് വി രംഗ റാവു, ഘണ്ടശാല, എസ്‌പി ബാലസുബ്രഹ്മണ്യം, വൈ.എസ് രാജശേഖര റെഡ്ഡി, കോട്‌ല വിജയഭാസ്‌കര റെഡ്ഡി എന്നിവര്‍ ഉള്‍പ്പെടുന്നതായും അവര്‍ വ്യക്തമാക്കി. സിനിമാതാരം വിജയനിര്‍മലയുടെ സുവര്‍ണ പാദം നിര്‍മിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രശസ്‌തി തളര്‍ത്താതെ: താന്‍ ജോലിയില്‍ ശ്രദ്ധിക്കാറുണ്ടെന്നും എന്നാല്‍ പുരസ്‌കാരങ്ങളില്‍ അത്‌ഭുതപ്പെടാറില്ലെന്നും ദേവികാറാണി പറയുന്നു. സംയുക്ത ആന്ധ്രപ്രദേശിലെ മുഖ്യമന്ത്രിമാരായ എൻ.ടി രാമറാവു, നാരാ ചന്ദ്രബാബു നായിഡു, വൈ.എസ് രാജശേഖര റെഡ്ഡി, റോസയ്യ, നല്ലാരി കിരൺകുമാർ റെഡ്ഡി എന്നിവരിൽ നിന്ന് തനിക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. എ.പി ശിൽപ കലാരത്‌നയും അത്തരത്തില്‍ ഒരാളാണ്. തന്‍റെ വരുമാനത്തില്‍ ഒരു പങ്ക് കലാ കേന്ദ്രങ്ങളുടെയും വൃദ്ധ സദനങ്ങളുടെയും പരിപാലത്തിനായാണ് വിനിയോഗിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
വിദ്യാര്‍ഥിയില്‍ നിന്ന് അധ്യാപികയിലേക്ക്: ശില്‍പകല ഒളിച്ചുവയ്‌ക്കേണ്ട ഒന്നല്ല എന്നാണ് ദേവികാറാണിയുടെ പക്ഷം. താത്‌പര്യമുള്ളവരെ താന്‍ അത് പഠിപ്പിക്കുന്നുണ്ടെന്നും കൊൽക്കത്തയിൽ നിന്നും മഹാരാഷ്‌ട്രയിൽ നിന്നുമായി മുപ്പതിലധികം പേർ നിലവില്‍ തന്നില്‍ നിന്ന് പരിശീലനം നേടിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇവരില്‍ ചിലരെല്ലാം തനിക്കൊപ്പം പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്ക് ശമ്പളം നൽകുന്നുണ്ടെന്നും അവര്‍ അറിയിച്ചു.
ഒരു തലമുറമാറ്റം: ദൈവങ്ങളുടെ വിഗ്രഹങ്ങളും മനുഷ്യരൂപങ്ങളും നിർമിക്കുമ്പോൾ താൻ കർശനമായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും കുളിച്ച് ശുദ്ധിയോടെയാണ് അവ ആരംഭിക്കാറുള്ളതെന്നും വാസ്‌തു ശാസ്‌ത്രത്തിലും ജ്യോതിഷത്തിലും പ്രാവീണ്യമുള്ള അവര്‍ പറഞ്ഞു. തന്‍റെ പിതാവും അദ്ദേഹത്തിന്‍റെ പിതാവും ശില്‍പികളായതിനാല്‍ തനിക്ക് ബുദ്ധിമുട്ടുകളുണ്ടായില്ലയെന്നും നിലവില്‍ തന്‍റെ മകന്‍ ശ്രീനിവാസ ശില്‍പി അഞ്ചാംതലമുറക്കാരനായി ഇതിലേക്ക് പ്രവേശിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.