കൊൽക്കത്ത : കാര്‍ഷിക നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനം ഒരു ഭാഗത്ത് കർഷകരുടെ സംരക്ഷണത്തിനായി പോരാടുമ്പോള്‍ കേന്ദ്രം കര്‍ഷകരെ കഷ്‌ടപ്പെടുത്തുകയാണെന്ന് മമത ബാനർജി ആരോപിച്ചു.
സിംഗൂർ ഭൂമി പുനരധിവാസ വികസന ബില്ലിന്‍റെ വാർഷിക ദിനത്തിലാണ് മമതയുടെ പരാമർശം. കൃഷിക്കാരെ സമൂഹത്തിന്‍റെ നട്ടെല്ലായി വിശേഷിപ്പിച്ച മമത, അവരുടെ ക്ഷേമത്തിനായി തുടർന്നും പോരാടുമെന്നും വ്യക്തമാക്കി. കർഷകരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനാണ് താൻ മുൻഗണന നല്‍കുന്നതെന്നും മമത കൂട്ടിച്ചേർത്തു.
പത്ത് വർഷം മുമ്പ്, ഈ ദിവസമാണ് സിംഗൂർ ഭൂമി പുനരധിവാസ വികസന വികസന ബിൽ 2011 ബംഗാള്‍ നിയമസഭയിൽ പാസാക്കിയത്. ഏറെ പ്രയാസകരമായ പോരാട്ടത്തിന് ശേഷമാണ് ബില്‍ സഭയിലെത്തിയതും പാസായതും. പരിഷ്കാരങ്ങള്‍ കർഷകരുടെ ആവലാതികൾ പരിഹരിച്ച് അവരുടെ ജീവിതത്തെ നല്ല നിലയിലാക്കി. - മമത ട്വീറ്റ് ചെയ്തു.
also read: 'കര്‍ഷകരെ തുണയ്ക്കുന്ന മമതയ്ക്ക് നന്ദി' ; കൂടിക്കാഴ്ച നടത്തി രാകേഷ് ടിക്കായത്ത്
ഇടത് സഖ്യത്തെ തോല്‍പ്പിച്ച് ഭരണത്തിലേറിയതിന് പിന്നാലെ മമത ബാനർജി ആദ്യം പാസാക്കിയ ബില്ലായിരുന്നു സിംഗൂർ ലാൻഡ് ബില്‍. ഇത് വഴി ഇടത് സർക്കാർ ടാറ്റയ്ക്ക് നല്‍കിയ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്തു.
കാര്‍ ഫാക്ടറി നിര്‍മാണത്തിനായാണ് ആയിരം ഏക്കറോളം ഭൂമി ടാറ്റയ്‌ക്ക് നല്‍കിയത്. എന്നാല്‍ തൃണമൂൽ കോണ്‍ഗ്രസിന്‍റെ പ്രതിഷേധത്തെ തുടർന്ന് ഫാക്ടറി നിര്‍മാണം നടന്നില്ല. ഈ ഭൂമിയാണ് അധികാരത്തിലെത്തിയ ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചെടുത്തത്.