കൊൽക്കത്ത: നന്ദിഗ്രാമിൽ വച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിയിൽ നിന്ന് കൂടുതൽ വിവരം ആരാഞ്ഞ് തെരഞ്ഞെടുപ്പ് കമ്മിഷൻ. നിലവിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൂർണ വിവരങ്ങൾ ഇല്ലെന്നും പുതിയ റിപ്പോർട്ട് ഇന്ന് അഞ്ച് മണിയോടെ സമർപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോർട്ടുകൾ.
നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മമതാ ബാനർജിയെ അജ്ഞാതൻ തള്ളിയിടുകയും മമതയുടെ കാലിന് പരിക്കേൽക്കുകയുമായിരുന്നു. സംഭവത്തിൽ ചീഫ് സെക്രട്ടറി അലപൻ ബന്ദോപാധ്യായ, പ്രത്യേക നിരീക്ഷകൻ അജയ് നായക്, പ്രത്യേക പൊലീസ് നിരീക്ഷകൻ വിവേക് ദുബെ എന്നിവരിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ വിവരങ്ങൾ അപൂർണമാണെന്നും ആൾക്കൂട്ടത്തിൽ വെച്ച് പരിക്കേറ്റുവെന്നുമാണ് പറയുന്നത്. ഇത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. എവിടെ വച്ച്, എങ്ങനെ അപകടം സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും പൂർണ വിവരം ഉൾക്കൊള്ളിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്.
കൂടുതൽ വായിക്കാൻ: മമതക്ക് പരിക്ക്; തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ കാണും