ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനമായ ബിഎസ്എൻഎല്ലിന്‍റെ പുനരുജ്ജീവനത്തിനായി 1.64 ലക്ഷം കോടി രൂപയുടെ പാക്കേജ് അനുവദിച്ച് കേന്ദ്രം. പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. സേവനങ്ങൾ നവീകരിക്കുന്നതിനും, സ്പെക്ട്രം അനുവദിക്കുന്നതിനും, ഫൈബർ നെറ്റ്‌വർക്ക് വർധിപ്പിക്കുന്നതിനുമായാണ് പാക്കേജ്.
നാല് വർഷത്തേക്കാണ് പുനരുജ്ജീവന പാക്കേജ്. ആദ്യ രണ്ട് വർഷങ്ങൾ കൊണ്ട് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. കൂടാതെ ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിനെ ബിഎസ്‌എൻഎല്ലുമായി ലയിപ്പിക്കും. 4ജി സേവനങ്ങൾ നൽകുന്നതിന് ബിഎസ്എൻഎല്ലിന് ആവശ്യമായ സ്പെക്‌ട്രത്തിന്‍റെ ഭരണപരമായ വിഹിതം സർക്കാർ നൽകും.
ഇക്വിറ്റി ഇൻഫ്യൂഷൻ വഴിയായിരിക്കും 44,993 കോടി രൂപ ചെലവിൽ 900/1800 മെഗാഹെർട്‌സ് ബാൻഡിൽ സ്‌പെക്‌ട്രം അനുവദിക്കുക. കൂടാതെ 4ജി ടെക്‌നോളജി വികസിപ്പിക്കുന്നതിന് 22,471 കോടി രൂപയും സർക്കാർ ചെലവഴിക്കും. കൂടാതെ നിലവിലുള്ള വായ്‌പകൾ തിരിച്ചടയ്ക്കാൻ പണം സ്വരൂപിക്കുന്നതിന് സർക്കാർ പരമാധികാര ഗ്യാരണ്ടി നൽകുമെന്നും അശ്വിനി വൈഷ്‌ണവ് അറിയിച്ചു.
26,316 കോടി രൂപ ചെലവിൽ രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിൽ 4ജി മൊബൈൽ സേവനങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള പദ്ധതിക്കും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി മന്ത്രി പറഞ്ഞു. കൂടാതെ വിദൂരവും ദുഷ്‌കരവുമായ പ്രദേശങ്ങളിലെ 24,680 ഗ്രാമങ്ങളിൽ 4ജി മൊബൈൽ സേവനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.