തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത്ത് ബിശ്വാസ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കാര്‍ത്തിക് മോണ്ടല്‍, സുജിത് മോണ്ടല്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഹൻസ്ഖലി പൊലീസ് സ്റ്റേഷൻ ഓഫീസര്‍ ഇൻ ചാര്‍ജിനെയാണ് സസ്പെൻഡ് ചെയ്തത്.
ബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എംഎല്‍എയായ സത്യജിത് കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. സരസ്വതി പൂജയോട് അനുബന്ധിച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. പരിപാടികള്‍ കാണാനിരുന്ന സത്യജിത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന്‍റെ തിയതി പ്രഖ്യാപിക്കാനിരിക്കെയാണ് എംഎല്‍എ കൊല്ലപ്പെട്ടത്. അതേസമയം ബിജെപി നേതാവ് മുകള്‍ റോയിയാണ് കൊലപാതകത്തിന് പിന്നിലെന്ന് നാദിയ ജില്ലാ തൃണമൂല്‍ പ്രസിഡന്‍റ് ഗൗരിശങ്കര്‍ ദത്ത് ആരോപിച്ചു. ആരോപണത്തെ തുടര്‍ന്ന് സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.