ജമ്മു: ജൂലൈ 18 ന് കശ്മീരിലെ ഷോപിയൻ ജില്ലയിൽ വ്യാജ വെടിവയ്പിൽ കൊല്ലപ്പെട്ട മൂന്ന് യുവാക്കളുടെ കുടുംബങ്ങളെ ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ സന്ദർശിച്ചു. മൂന്ന് ആൺകുട്ടികളുടെ കുടുംബങ്ങളെ കാണാനായി എൽ-ജി സിൻഹ ഇന്ന് രാജൗരി ജില്ലയിലെ തർക്കാസി ഗ്രാമത്തിലെത്തുകയായിരുന്നു. അവർക്ക് നീതി ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായി ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

സിൻഹ ആദ്യം രാജൗരി ഗ്രാമത്തിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും പിന്നീട് അര കിലോമീറ്ററോളം നടന്ന് തർക്കാസി ഗ്രാമത്തിലെത്തുകയും കൊല്ലപ്പെട്ട മൂവരിൽ ഒരാളുടെ പിതാവായ മുഹമ്മദ് യൂസഫിനെ സന്ദർശിക്കുകയും ചെയ്തു. മറ്റ് രണ്ട് കുടുംബാംഗങ്ങളും യൂസഫിന്‍റെ വീട്ടിൽ ഉണ്ടായിരുന്നു. കൊല്ലപ്പെട്ട മൂന്ന് യുവാക്കളുടെ കുടുംബങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ സിൻഹ കേള്‍ക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകുകയും ചെയ്തു. സംഭവം പുറത്തുവന്നതു മുതൽ ഇംതിയാസ് അഹമ്മദ്, അബ്രാർ അഹമ്മദ്, ഇബ്രാർ അഹമ്മദ് എന്നീ മൂന്ന് യുവാക്കളുടെ കുടുംബാംഗങ്ങൾ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.