ന്യൂഡല്‍ഹി: വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ കര്‍ണാടക മുന്‍ സ്പീക്കറുടെ നടപടി ശരിവച്ച് സുപ്രീംകോടതി. കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ കൂട്ടുനിന്ന 17 എംഎല്‍എമാരെയാണ് മുന്‍ സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ അയോഗ്യരാക്കിയത്. ഇതിനെതിരെ 17 എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.
സ്പീക്കറുടെ നടപടി ശരിയാണെന്നും രാജിവച്ചാലും സ്പീക്കര്‍ക്ക് അയോഗ്യതാ നടപടികളെടുക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് ഉചിതമായ നടപടിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അയോഗ്യരാക്കപ്പെട്ടവര്‍ക്ക് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും രാജിയും അയോഗ്യതയും തമ്മില്‍ ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മത്സരിക്കുന്നതിനുള്ള വിലക്ക് നീക്കിയതോടെ രാജിവച്ച അതേ മണ്ഡലത്തില്‍ തന്നെ ബി.ജെ.പി സ്ഥാനാര്‍ഥികളായി ഇവര്‍ക്ക് മത്സരിക്കാനാകും. കര്‍ണാടകയിലെ 17 ല്‍ 15 മണ്ഡലങ്ങളില്‍ ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ച സാഹചര്യത്തിൽ നടന്ന സുപ്രീംകോടതിയുടെ വിധി കോണ്‍ഗ്രസിനും ജെ.ഡി.എസിനും ബി.ജെ.പിക്കും നിര്‍ണായകമാകും.