ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന 21 മലയാളി വിദ്യാര്‍ഥികളുടെ കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം ഇടപെടുന്നു. ചൈനയിലെ കുമിങ് വിമാനത്താവളത്തിലാണ് വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നത്. 21 പേരിൽ 15 പേരും പെൺകുട്ടികളാണ്. ഡാലിയാൻ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർഥികളായ ഇവർ സഹായാഭ്യര്‍ഥനയുമായി രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം ബെയ്‌ജിങ്ങിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കി.
താമസിക്കുന്ന സ്ഥലത്ത് കൊറോണ ബാധിതരുടെ എണ്ണം ഓരോ ദിവസവും കൂടി വരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങാൻ വിദ്യാർഥികൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇവരുടെ വിസാ കാലാവധി അവസാനിച്ചതോടെ ചൈനയിൽ നിന്നുള്ള മടങ്ങിവരവ് നീളുകയായിരുന്നു. വിസ പുതുക്കി ലഭിച്ചത് കഴിഞ്ഞ ദിവസമാണെന്ന് വിദ്യാർഥികൾ പറയുന്നു. ഫെബ്രുവരി മൂന്നിന് സ്‌കൂട്ട് എയർലൈൻസ് മുഖേന സിങ്കപ്പൂർ വഴി നാട്ടിലേക്ക് മടങ്ങാനായിരുന്നു വിദ്യാർഥികളുടെ തീരുമാനം. എന്നാൽ വിമാനത്താവളത്തിലെത്തിയപ്പോൾ സിങ്കപ്പൂർ പൗരൻമാരെ അല്ലാതെ ആരെയും സിങ്കപ്പൂരിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കുകയായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളെല്ലാം ചൈനയിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തിയതാണ് വിദ്യാര്‍ഥികൾക്ക് വിനയായത്.