ന്യൂഡൽഹി: രാജ്യത്തുടനീളം 'ഫാർമേഴ്സ് പ്രൊഡ്യുസർ ഓർഗനൈസേഷൻ' (എഫ്.പി.ഒ) എന്ന പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഒന്നാം വാർഷികത്തിന്‍റെ ഭാഗമായി നടന്ന കർഷക സമ്മേളനം അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചുവർഷത്തിനുള്ളിൽ പതിനായിരത്തോളം എഫ്.പി.ഒ എന്നതാണ് ലക്ഷ്യം. കർഷകരുടെ വരുമാനം വർധിപ്പിക്കാനും ശാക്തീകരിക്കാനും സംഘടകൾ സഹായിക്കും. ഉല്‍പാദനത്തിന് പുറമേ വിപണനത്തിലും കർഷകരെ സ്വയം പ്രാപ്തരാക്കാൻ സംഘടനകൾ വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 5000 കോടി രൂപയാകും ഇതിനായി സർക്കാർ വകയിരുത്തുക. കർഷകരുടെ വരുമാനം ഇരട്ടിയാക്കാനും ഉത്പാദനം വിതരണം എന്നിവ ലക്ഷ്യമിട്ടാണ് എഫ്.പി.ഒ കൾ അഥവാ കാർഷികോൽപ്പാദക കമ്പനികൾ എന്ന ആശയം ഉടലെടുക്കുന്നത്.
ചടങ്ങിൽ തെരഞ്ഞെടുക്കപ്പെട്ട പത്ത് കർഷകർക്ക് പിഎം കിസാൻ പദ്ധതിയുടെ ഭാഗമായുള്ള കിസാൻ ക്രെഡിറ്റ് കാർഡും വിതരണം ചെയ്തു. കൃഷിക്കാര്‍ക്ക് ആവശ്യമായിവരുന്ന സഹായങ്ങൾ ബാങ്കിങ് രംഗത്ത്നിന്ന് ലഭ്യമാക്കാനും ഹ്രസ്വകാല വായ്പകൾ അനുവദിക്കാനുമാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) പദ്ധതി.