ന്യൂഡൽഹി: രാജ്യം ഇനിയും ഒരു സാമുദായിക കലാപത്തിലേക്ക് നീങ്ങരുതെന്നും ഹിന്ദു - മുസ്ലീം സാഹോദര്യം നിലനിർത്തണമെന്നും മുസ്ലിം ലീഗ് ദേശീയ പ്രസിഡന്‍റ് എം ഖാദർ മൊയ്തീൻ. കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അക്രമബാധിത പ്രദേശത്ത് ദുരിതാശ്വാസ- പുനരധിവാസ പ്രവർത്തനങ്ങളിൽ പാർട്ടിയും കേരള മുസ്ലീം സെന്‍ററും (കെഎംസി) ഏർപ്പെട്ടിട്ടുണ്ട്. താനും പാർട്ടി പ്രവർത്തകരും കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചെന്നും ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ട് അനുവദിച്ചെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം മീററ്റിലെ അക്രമങ്ങളിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരെ മലപ്പുറം എംപി പി.കെ കുഞ്ഞാലിക്കുട്ടി സന്ദർശിക്കും. മീററ്റിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ സംഘർഷത്തിൽ കേടുപാടുകൾ സംഭവിച്ച 12 മസ്ജിദുകളും രണ്ട് ക്ഷേത്രങ്ങളും മുസ്ലിം ലീഗ് പുതുക്കിപ്പണിയും. ഡൽഹിയിൽ അമിത് ഷായുടേയും മോദിയുടേയും നേതൃത്വത്തിൽ ഗുജറാത്ത് മോഡൽ കലാപമാണ് നടന്നതെന്ന് നേരത്തെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.