ന്യൂഡൽഹി: ജാമിയ മിലിയയിൽ വെടിവെയ്‌പ്പ് നടത്തിയ പ്രതിയെ ഇന്ന് ഡൽഹി പൊലീസ് കൈംബ്രാഞ്ച് ,ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. വ്യാഴാഴ്ച്ചയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ഥി പ്രതിഷേധം നടക്കുന്ന ജാമിയ മിലിയയിൽ വിദ്യാർഥികൾക്ക് നേരെ അക്രമി വെടിയുതിർത്തത്. സംഭവത്തില്‍ ഒരു വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു. രാജ്‌ഘട്ടിലെ ഗാന്ധിജിയുടെ സ്‌മൃതിമണ്ഡപത്തിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്.
നിരവധി പൊലീസുകാരും മാധ്യമപ്രവർത്തകരും സ്ഥലത്തുള്ളപ്പോഴാണ് വെടിവെപ്പുണ്ടായത്. ''യേ ലോ ആസാദി '' എന്ന് ആക്രോശിച്ച് കൊണ്ടാണ് അക്രമി വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തത്. തുടർന്ന് അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആയുധ നിയമപ്രകാരം അക്രമണകാരിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും കൊലപാതകശ്രമത്തിന് കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്.