ന്യൂഡൽഹി: അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച കൊവിഡ് വാക്‌സിനുകൾക്ക് പാർശ്വഫലങ്ങൾ ഇല്ലെന്നും വാക്‌സിനുകൾ സുരക്ഷിതമാണെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ. രണ്ട് വാക്‌സിനുകളും സുരക്ഷിതമാണെന്നും പ്രതിരോധ കുത്തിവയ്‌പിന് എല്ലാ ആരോഗ്യ പ്രവർത്തകരും മുൻനിര പ്രവർത്തകരും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.വാക്‌സിൻ സ്വീകരിച്ച് ജനങ്ങൾക്ക് അവബോധം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനോടകം ആയിരക്കണക്കിന് ആളുകൾക്ക് വാക്‌സിൻ നൽകിക്കഴിഞ്ഞു. അതേസമയം വാക്‌സിൻ വിജയകരമാക്കിയതിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനുവരി 16 മുതൽ ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ പ്രോഗ്രാം ആരംഭിക്കാൻ പോവുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിൻ സ്വീകരിച്ച് 14 ദിവസത്തിന് ശേഷം ഫലം കാണുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ഡയറക്‌ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. അദ്യ വാക്‌സിൻ സ്വീകരിച്ച് 28 ദിവസത്തിന് ശേഷം തുടർ വാക്‌സിൻ നൽകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.