ലക്‌നൗ: കൊവിഡ് പരിശോധനക്കായി നോയിഡയിലെ ഗവൺമെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ലാബ് പ്രവർത്തനം ആരംഭിച്ചു. ഇതോടെ 24 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം അറിയാൻ സാധിക്കും. ഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവിടങ്ങളിൽ നിന്നും ലാബിന് അംഗീകാരം ലഭിച്ചു കഴിഞ്ഞു. നോയിഡ, യമുന എക്‌സ്പ്രസ് വേ അതോറിറ്റികളുടെ അധ്യക്ഷൻ അലോക് ടണ്ടൻ ലാബ് ഉദ്‌ഘാടനം ചെയ്‌തു. കൊവിഡ് രോഗികൾക്ക് ലാബ് വലിയൊരു അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുമ്പ് ഗൗതം ബുദ്ധ നഗറിൽ നിന്നുള്ള സാമ്പിളുകൾ ഡൽഹിയിലോ അലിഗഡിലേക്കോ ആണ് പരിശോധനക്കയച്ചിരുന്നത്. ഫലം ലഭിക്കാൻ 48 മണിക്കൂർ വേണ്ടി വരുമായിരുന്നു. റിപ്പോർട്ടുകൾക്ക് കാലതാമസം നേരിടുന്നതുമൂലം നിരീക്ഷണത്തിൽ കഴിയുന്ന രോഗികളും അവരുടെ കുടുംബാംഗങ്ങൾക്കും ധാരാളം പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. നിലവിൽ പരിശോധനാ ഫലങ്ങൾക്ക് കാലതാമസം നേരിടാത്തതുമൂലം ചികിത്സയുടെ ഗുണനിലവാരം മെച്ചപ്പെടുകയും രോഗികളുടെ മാനസിക സമ്മർദ്ദം കുറയുകയും ചെയ്യുന്നതായി ജിഐഎംഎസ് മേധാവി രാകേഷ് ഗുപ്‌ത പറഞ്ഞു. മഹത്തായ സംരംഭം വിജയിപ്പിച്ചതിന് രാകേഷ് ഗുപ്‌തയെയും ഡോക്‌ടർമാരുടെ സംഘത്തെയും ജില്ലാ ഭരണകൂടം പ്രശംസിച്ചു.