ബെംഗളൂരു: ലോക്ക് ഡൗൺ മൂലം സൗദി അറേബ്യയിൽ കുടുങ്ങിയ 175 കര്‍ണാടക സ്വദേശികളെ ചാർട്ടേഡ് വിമാനത്തിൽ ഇന്ത്യയിലെത്തിച്ചു. പ്രാദേശിക സമയം വൈകുന്നേരം 6: 20ന് ദമാമിൽ നിന്ന് പുറപ്പെട്ട വിമാനം വ്യാഴാഴ്ച പുലർച്ചെ 1:15ന് മംഗലാപുരത്തെത്തി.
ദമാമിലെ സാകോ കമ്പനി ഡയറക്ടർമാരായ അൽതാഫ് ഉല്ലാൽ, ബഷീർ സാഗർ എന്നിവരാണ് പ്രവാസികളുടെ സുരക്ഷിതമായ മടക്കയാത്രക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തത്. വിദേശത്ത് ദുരിതത്തിലായ കർണാടകക്കാരെ സഹായിക്കാനാണ് വിമാനം വാടകക്കെടുത്തതെന്ന് അൽതാഫ് ഉല്ലാൽ പറഞ്ഞു. തന്‍റെ കമ്പനിയിലെ ജീവനക്കാരോ ബന്ധുക്കളോ യാത്രക്കാരിൽ ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരികെ പോകാൻ ആഗ്രഹിക്കുന്നവരുടെ അന്തിമ പട്ടിക തയാറാക്കാൻ കമ്പനി ഒരു ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചിരുന്നു. ഗർഭിണികളായ സ്ത്രീകൾ, മുതിർന്ന പൗരന്മാർ, അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർ, വിസ കാലാവധി കഴിഞ്ഞവര്‍ എന്നിവര്‍ക്ക് മുൻഗണന നൽകിയിരുന്നു. 30 യാത്രക്കാർക്ക് വീൽചെയർ സൗകര്യമുൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും ഇവര്‍ ഒരുക്കി കൊടുത്തിരുന്നു.