ന്യൂഡൽഹി: ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോൺ, ഫ്ലിപ്‌കാർട്ട് എന്നിവയുടെ പാക്കിങിനുപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ 16 വയസുകാരന്‍ ദേശീയ ഗ്രീൻ ട്രിബ്യൂണലിനെ (എൻജിടി) സമീപിച്ചു. ഹർജി പരിഗണിച്ച ഹരിത ട്രൈബ്യൂണൽ ഒരു മാസത്തിനകം റിപ്പോർട്ട് സമർപിക്കണമെന്ന് കേന്ദ്ര മലിനീകരണ ബോർഡിനോട് ആവശ്യപ്പെട്ടു. എൻജിടി ചെയർപേഴ്‌സൺ ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയുടെ വാദം 2020 ജനുവരി മൂന്നിന് കേൾക്കുമെന്ന് ബെഞ്ച് അറിയിച്ചു.
ആദിത്യ ദുബെ എന്ന പ്ലസ്‌വൺ വിദ്യാർഥിയാണ് ഹർജിക്കാരൻ. ഡൽഹി മോഡേൺ സ്‌കൂളിലെ വിദ്യാർഥിയാണ് ആദിത്യ. അഭിഭാഷകരായ മീനേഷ് ദുബെ, ദിവ്യ പ്രകാശ് പാണ്ഡെ എന്നീ അഭിഭാഷകർ വഴിയാണ് ആദിത്യയുടെ ഹർജി ഫയൽ ചെയ്‌തത്. ഇ-കൊമേഴ്‌സ് കമ്പനികൾ 2016ലെ പ്ലാസ്റ്റിക് മാലിന്യ നിർമാർജന ചട്ടങ്ങൾക്ക് കീഴിലാണ്. എന്നാൽ നിരീക്ഷണത്തിന്‍റെയും നടപ്പാക്കലിന്‍റെയും അഭാവം മൂലം ഓൺലൈൻ കമ്പനികൾ തങ്ങൾ വിൽക്കുന്ന സാധനങ്ങൾ പൊതിയുന്നതിന് അമിതമായ അളവിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് തുടരുകയാണെന്ന് അഭിഭാഷകരായ മീനേഷ് ദുബെ, ദിവ്യ പ്രകാശ് പാണ്ഡെ എന്നിവർ അഭിപ്രായപ്പെട്ടു.
ആമസോൺ, ഫ്ലിപ്‌കാർട്ട് തുടങ്ങിയ കമ്പനികൾ കാർഡ്ബോർഡ് ബോക്‌സുകളിലാണ് സാധനങ്ങൾ വിതരണം ചെയ്യുന്നത്. എന്നാൽ ഇനങ്ങളുടെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ബോക്‌സുകൾ വളരെ വലുതാണ്. മാത്രമല്ല സാധനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താൻ അവ പ്ലാസ്റ്റിക് ഷീറ്റുകളിലും പ്ലാസ്റ്റിക് ബബിൾ റാപ്പുകളിലും ഒന്നിലധികം പാളികൾ കൊണ്ട് പൊതിയുന്നുവെന്നും ഹർജിയിൽ പറയുന്നു. ഈ പ്ലാസ്റ്റിക് കവറുകൾ ഒരു തവണയിൽ കൂടുതൽ ഉപയോഗിക്കാനും കഴിയില്ല.