വയനാടിന് നെല്ല് ഭക്ഷ്യധാന്യം മാത്രമല്ല, ജീവിതവുമായി വിളക്കി ചേർത്ത ഒരു സംസ്‌കാരം കൂടിയാണ്. ഉത്തരേന്ത്യയിൽ നിന്നും ഇടവേളയില്ലാതെ വന്നെത്തുന്ന അരിവണ്ടി കാലത്തിനും മുമ്പേ, ഈ നാടിന്‍റെ സംസ്‌കാരത്തിന് ജീവിതഗന്ധമുള്ള ഒരു നെൽ കഥ പറയാനുണ്ടായിരുന്നു. പാടത്ത് നിന്നും പത്തായത്തിലേക്ക് വന്ന ദൈവത്തിന്‍റെ ഉതിർമണികളായിരുന്നു ഈ നെൽമണികൾ. എല്ലാ വർഷവും മുടങ്ങാതെ മകം നാളിൽ നെല്ലിന്‍റെ പിറന്നാൾ ആഘോഷിക്കുന്നവർ ഇന്നും വയനാട്ടിലുണ്ട്.
ആദിവാസി വിഭാഗത്തിലെ കുറിച്യരാണ് നെല്ലിന്‍റെ പിറന്നാൾ ദിനത്തിൽ മകം കുളിപ്പിക്കൽ ചടങ്ങ് നടത്തുന്നത്. വയനാട്ടിൽ പഴയതുപോലെ നെൽ വയലുകളില്ല. കാർഷിക ആചാരങ്ങളില്ല. പഴമയുടെ പച്ചപ്പു നിറഞ്ഞ ഓർമ്മകളുടെ പാടത്ത് ഐശ്വര്യത്തിന്‍റെ നിലവിളക്ക് കൊളുത്തിയായിരുന്നു മകം നാളിൽ വയനാട്ടിലെ ശേഷിക്കുന്ന പരമ്പരാഗത നെൽകർഷകർ നെല്ലിന്‍റെ പിറന്നാൾ ആഘോഷിച്ചത്. കതിരു നിരക്കുന്ന പാടത്ത് നിന്നും ആദ്യം പൂവിട്ട് വളർന്ന നെല്ലോലകൾ കന്നിയിലെ മകം നാളിൽ വീടിന്‍റെ മുറ്റത്തേക്ക് ആനയിച്ചായിരുന്നു നൂറ്റാണ്ടുകൾ പഴക്കമുള്ള നെല്ലുകുളിപ്പിക്കൽ ചടങ്ങ് നടന്നത്.
വയനാടിന്‍റെ പോയതലമുറകൾക്കൊപ്പം വിസ്‌മൃതിയിലാവുന്ന ഈ ചടങ്ങ് ഇന്ന് ചില പരമ്പരാഗത കർഷകരിൽ മാത്രം ശേഷിക്കുന്നു. ഇത്തവണയും. മാനന്തവാടി എടത്തനയിലെ പാലോട് കുറിച്യ തറവാട് പരമ്പരാഗത സങ്കൽപ്പങ്ങളെ ഹൃദയത്തോട് ചേർത്തു. ഇതുവരെയും മുടങ്ങാത്ത നെൽകൃഷിയുടെ പച്ചപ്പിനുള്ളിൽ ഒരു പുതിയ കാലത്തെ ഇവർ പഴമകളുടെ പെരുമയോടെ വരവേറ്റു. നാൽപ്പതോളം അംഗസംഖ്യയുള്ള പാലോട്ട് തറവാട്ടിൽ എല്ലാവരും അതിരാവിലെ കുളിച്ചൊരുങ്ങി മകം ചടങ്ങുകൾക്കായി ഒത്തുകൂടി.
മുറത്തിലെ നാക്കിലയിൽ അരിമണിയും പൂവിതളുകളും പ്രസാദവുമായി നിലവിളക്കേന്തിയാണ് കതിര് കുളിപ്പിക്കൽ ചടങ്ങിന് ഇവർ പച്ചപ്പ് പരന്ന പാടത്തേക്ക് എത്തിയത്. കതിരിട്ടു വരുന്ന വയൽവക്കിലെ വരമ്പിൽ ഇതെല്ലാം ഒരുക്കിവെച്ച് തേങ്ങയുടച്ച് കാരണവർ തെളിനീർ കതിരിലേക്ക് വീഴ്ത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി. ഒരാണ്ടിന്‍റെ കരുതലായി കാലം ഏൽപ്പിച്ചു നൽകുന്ന കതിർമണികളെ പൂജിച്ച് ഇവിടെ നിന്നും മുറിച്ചെടുക്കുന്ന ഏഴോളം പാൽക്കതിരോലകൾ നാക്കിലയിൽ മടക്കി തലയിലേന്തിയാണ് കൂട്ടത്തിലൊരാൾ കളത്തിലേക്ക് നടക്കുക. നിശബ്‌ദമായാണ് ഈ യാത്ര.
കളത്തിൽ ചാണകം മെഴുകിയ പ്രത്യേകയിടത്ത് നാക്കിലയിൽ രണ്ടു കതിർ വെക്കും. ബാക്കിയുള്ളത് തറവാടിന്‍റെ അകത്തളങ്ങളിലെ പ്രത്യേക പൂജാ സ്ഥലത്ത് എത്തിക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയായി. പിന്നീട് ഉച്ചയ്ക്ക് എല്ലാവർക്കും കുത്തരിയുടെ പായസം ഉൾപ്പെടെയുള്ള സദ്യയും നൽകും. വൈകീട്ട് ഈ നെൽകതിർ വീടിന്‍റെ ഉമ്മറത്തുള്ള കഴുക്കോൽ വളയിൽ കെട്ടിയിടും. ഇത് നെല്ല് കൊയത്ത് കയറ്റുന്നത് വരെയും ഇവിടെ ഉണ്ടാകണമെന്നാണ് നിശ്ചയം. മകംനാളിൽ കതിര് കുളിപ്പിച്ചും വിഷുവിന് ഉഴുതുമുറിച്ച പാടത്ത് വിത്തിട്ടും കൊയ്ത്തുകാലത്തിന് തുടക്കമായി പുത്തരി ആഘോഷിച്ചുമായിരുന്നു നെല്ലിനെ കർഷകജനത ആദരവോടെ കണ്ടത്.