കേരളം

kerala

By ETV Bharat Kerala Team

Published : Mar 1, 2024, 6:03 PM IST

ETV Bharat / state

സിദ്ധാർഥിന്‍റെ മരണം; പ്രതികളെ സിപിഎമ്മും ഭരണകൂടവും സഹായിക്കുന്നു: ടി സിദ്ദിഖ് എംഎൽഎ

ജീവൻ രക്ഷാപ്രവർത്തനം എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് ഈ ക്രിമിനലുകളുടെ ഹീറോയും വഴികാട്ടിയുമെന്നും കെപിസിസി വർക്കിങ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎൽഎ

T Siddique  CPM  Congress  സിദ്ധാർഥിന്‍റെ മരണം  വെറ്ററിനറി സർവകലാശാല മരണം
T Siddique Reacts Against Government And CPM In Sidharth's Murder

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി വിദ്യാർഥി സിദ്ധാർഥിന്‍റെ മരണത്തിൽ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎൽഎ. പ്രതികൾക്ക് സിപിഎമ്മിന്‍റെയും ഭരണകൂടത്തിന്‍റെയും സഹായം ലഭ്യമാകുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണം. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകിയെന്നും സിദ്ദിഖ് പറഞ്ഞു.

അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭ പരിപാടികൾ നടത്താനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 'സിദ്ധാർഥിനെ കൊന്നതാണ്' എന്ന ക്യാപ്ഷനോടുകൂടി നീതിക്കായി പ്രക്ഷോഭ പരമ്പര കോൺഗ്രസ് ആവിഷ്‌കരിച്ചു. നാളെ (02.03.2024) വയനാട്ടിൽ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെറ്ററിനറി സർവകലാശാലയിൽ മാർച്ച് നടത്തും.

കേരളത്തിലെ മുഴുവൻ ബ്ലോക്ക് കമ്മിറ്റികളുടെയും നേതൃത്വത്തിൽ 'തീപ്പന്ത തെരുവുകൾ'ക്കും നേതൃത്വം നൽകുമെന്നും അദ്ദേഹം കെപിസിസി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹെൽമറ്റ് കൊണ്ടും ചെടിച്ചട്ടി കൊണ്ടും നിരപരാധികളെ ആക്രമിക്കുമ്പോൾ ജീവൻ രക്ഷാപ്രവർത്തനം എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് ഈ ക്രിമിനലുകളുടെ ഹീറോയും വഴികാട്ടിയും. സിദ്ധാർഥിനെ കൊലപ്പെടുത്തിയത് ജീവൻ രക്ഷാപ്രവർത്തനമാണോ എന്ന് മുഖ്യമന്ത്രി മറുപടി പറയണം.

പൊലീസുകാർക്ക് നല്ലത് ചെയ്‌താൽ നൽകുന്ന ഗുഡ് സർവീസ് എൻട്രി പോലെ എസ്എഫ്ഐ, ഡിവൈഎഫ്ഐ ക്രിമിനലുകൾക്ക് മുഖ്യമന്ത്രി നൽകിയിരിക്കുന്ന ഗുഡ് സർവീസ് എൻട്രിയാണ് ജീവൻ രക്ഷാപ്രവർത്തനം എന്ന പദപ്രയോഗം. ആ പദപ്രയോഗമാണ് സിദ്ധാർഥിന്‍റെ അടക്കമുള്ള കൊലപാതകങ്ങളിലേക്ക് വഴി തെളിയിച്ചത്.

ക്യാമ്പസുകളിൽ നടക്കുന്ന പ്രശ്‌നങ്ങൾ വിദ്യാർഥികൾക്ക് ഭയരഹിതമായി ചെന്നു പറയുന്നതിനുള്ള ജുഡീഷ്യൽ സംവിധാനം ഉണ്ടാകണം. കേരളത്തിലെ ക്യാമ്പസുകൾ ചെന്ന് പരിശോധിച്ച് ക്യാമ്പസുകളും ഹോസ്റ്റലുകളും എങ്ങനെ പോകുന്നുവെന്നും ഈ മരണങ്ങളെ കുറിച്ച് പഠിക്കാനുമുള്ള ജുഡീഷ്യൽ കമ്മിഷൻ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇപ്പോൾ പ്രതികൾക്കെതിരെ ചുമത്തിരിക്കുന്ന വകുപ്പുകൾ അല്ല വേണ്ടത്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണം. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ തലോടലാണ് ക്രിമിനൽ സംഘങ്ങൾക്ക് മുഴുവൻ പ്രചോദനം നൽകുന്നത്. എസ്എഫ്ഐ ആകുന്നതോടുകൂടി നല്ല മൂല്യ ഗുണങ്ങളുള്ള സാധാരണക്കാരന്‍റെ മക്കൾ എങ്ങനെ ക്രിമിനലുകളായി മാറുന്നു എന്ന് ചോദ്യമാണ് പൊതു സമൂഹത്തിൽ ഉയരുന്നത്. ഇത് തിരുത്താനും മറുപടി പറയാനുള്ള ബാധ്യത എസ്എഫ്ഐക്കും സിപിഎമ്മിനുമുണ്ട്.

ക്രിമിനൽ സംഘത്തിന് മുഖ്യമന്ത്രി നൽകുന്നത് പൊളിറ്റിക്കൽ പാട്രിയോട്ടിസമാണ്. എസ്എഫ്ഐയെ ഉപയോഗിക്കുന്നത് ക്യാമ്പസുകളിൽ തങ്ങളുടെ അധീനത നിലനിർത്തുന്നതിനും രാഷ്ട്രീയ പ്രതിയോഗികളെയും നിഷ്‌പക്ഷ വിദ്യാർഥികളെയും ഉന്മൂലനം ചെയ്യാനും കീഴ്‌പ്പെടുത്താനും ആണെന്നും ടി സിദ്ദിഖ് പറഞ്ഞു.

ABOUT THE AUTHOR

...view details