കേരളം

kerala

By ETV Bharat Kerala Team

Published : Jun 30, 2024, 8:14 AM IST

ETV Bharat / state

പൂജപ്പുര ഇരട്ടക്കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും - Poojappura Twin murder case

പൂജപ്പുര ഇരട്ടക്കൊലക്കേസ് പ്രതിക്ക് തടവും പിഴയും. കൊലപ്പെടുത്തിയത് ഭാര്യാപിതാവിനെയും സഹോദരനെയും.

COURT NEWS  ACCUSED GET LIFE TERM JAIL AND FINE  പൂജപ്പുര ഇരട്ടക്കൊലക്കേസ്  പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
കൊല്ലപ്പെട്ട സുനില്‍കുമാറും അഖിലും (ETV Bharat)

തിരുവനന്തപുരം :അച്ഛനെയും മകനെയും കൊന്ന കേസില്‍ പ്രതിക്ക് തടവും പിഴയും. പൂജപ്പുര മുടവൻമുഗൾ അനിതാഭവനിൽ സിഐടിയു തൊഴിലാളി സുനിൽകുമാർ, മകൻ അഖിൽ എസ് എന്നിവരെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് നടപടി. സുനിൽകുമാറിൻ്റെ മരുമകനായ മുട്ടത്തറ പുതുവൽ പുത്തൻ വീട്ടിൽ അരുണിന് ജീവപര്യന്ത്യം തടവും അഞ്ച് ലക്ഷം രൂപ പിഴയും വീട്ടിൽ അതിക്രമിച്ച് കയറിയതിന് അഞ്ച് വര്‍ഷം കഠിനതടവും 50000 രൂപ പിഴയും വിധിച്ചു.

തിരുവനന്തപുരം അഡിഷണൽ സെഷൻസ് ജഡ്‌ജ് കെ വിഷ്‌ണുവാണ് വിധി പ്രസ്‌താവിച്ചത്. 12.10.2021 ആയിരുന്നു കേസിനാസ്‌പദമായ സംഭവം. കൊല്ലപ്പെട്ട സുനിൽകുമാറിൻ്റെ മകളും അരുണിന്‍റെ ഭാര്യയുമായ അപർണയെ അരുണ്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നു. തുടര്‍ന്ന് അപര്‍ണ രണ്ടു വയസായ മകളെയും കൂട്ടി സുനിൽകുമാറിന്‍റെ പൂജപ്പുരയിലെ വീട്ടിൽ എത്തി.

പിന്നാലെ പ്രതി ഫോണിലൂടെ സുനിൽകുമാറിനെയും അഖിലിനെയും ഭീഷണിപ്പെടുത്തുകയുണ്ടായി. 12.10.2021 രാത്രി എട്ട് മണിയോടെ അപർണയുടെ ഫോണിൽ വിളിച്ച് പ്രതി ചീത്ത പറയുകയും തുടർന്ന് ഫോണെടുത്ത അഖിലിനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. എട്ടര മണിയോടുകൂടി പ്രതി പൂജപ്പുരയിലുള്ള വീട്ടിൽ വരികയും സുനിൽകുമാറും അഖിലുമായി വഴക്കുണ്ടാക്കുകയും ചെയ്‌തു.

ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുനിൽകുമാറിൻ്റെ നെഞ്ചിൽ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവം തടഞ്ഞ സുനിൽകുമാറിൻ്റെ ഭാര്യ ഷീനയേയും പ്രതി ആക്രമിക്കാന്‍ ശ്രമിച്ചു. ഷീനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി അരുണ്‍ അഖിലിനെ ആക്രമിച്ചത്. അഖിലിനെ തറയില്‍ തള്ളിയിട്ട് കത്തി ഉപയോഗിച്ച് ആറ് തവണ കുത്തുകയായിരുന്നു.

കുത്തുകൊണ്ട സുനിൽകുമാറിനെയും അഖിലിനെയും നാട്ടുകാരും പൊലീസും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ കേസിലെ പ്രധാന സാക്ഷികളായ അപർണയും അമ്മ ഷീനയും അയൽവാസിയായ വിനോദും പ്രതിക്കെതിരെ മൊഴി നൽകിയിരുന്നു. അഖിലിന്‍റെ രക്തം കുത്താനുപയോഗിച്ച കത്തിയിലും പ്രതി ധരിച്ചിരുന്ന വസ്ത്രത്തിലും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയതും പ്രതി ഡോക്‌ടറോട് പറഞ്ഞ കുറ്റസമ്മത മൊഴിയും പ്രധാന തെളിവുകളായി കോടതി നിരീക്ഷിച്ചു.

പ്രതിയുടെ ജയിലിലെ നല്ലനടപ്പ് കാരണവും പ്രതിയുടെ പ്രായവും കണക്കിലെടുത്ത് പ്രതിക്ക് വധശിക്ഷ നൽകിയില്ല. പിഴത്തുക മുഴുവനും മരണപ്പെട്ട സുനിൽകുമാറിൻ്റെ ഭാര്യയായ ഷീനയ്ക്ക് നൽകാൻ കോടതി ഉത്തരവായി. ഈ കേസിലെ ഇരകളായ സുനിൽകുമാറിൻ്റെ മകൾ അപർണ, അപർണയുടെ മകളായ അനാമിക സുനിൽകുമാറിന്‍റെ ഭാര്യയായ ഷീന എന്നിവർക്ക് സർക്കാരിൻ്റെ വിക്‌ടിം കേമ്പൻസേഷൻ സ്‌കീമിൽ ഉൾപ്പെടുത്തി നഷ്‌ട പരിഹാരം നൽകുന്നതിനും കോടതി ഉത്തരവായി.

പൂജപ്പുര പൊലീസ് സർക്കിൾ ഇൻസ്പെക്‌ടറായിരുന്ന ആർ റോജ്, എസ്‌ഐ എൻജി ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തതും പ്രതിയ്‌ക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ വട്ടപ്പാറ വി സാജൻപ്രസാദ്, അഡ്വ. പ്രീത, അഡ്വ. പി ബിജു ലാൽ എന്നിവർ ഹാജരായി.

Also Read:അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പരോളിലിറങ്ങിയ പ്രതി സഹോദരനെ ഉലക്കയ്ക്ക് അടിച്ചു കൊന്നു

ABOUT THE AUTHOR

...view details