കേരളം

kerala

പേരാമ്പ്രയിലെ അനുവിന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്; പ്രതി കൊടുംകുറ്റവാളി

By ETV Bharat Kerala Team

Published : Mar 17, 2024, 10:44 AM IST

Updated : Mar 17, 2024, 12:08 PM IST

പ്രതി മുജീബ് റഹ്മാൻ അനുവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. അനുവിന്‍റെ തല തോട്ടിൽ ചവിട്ടി താഴ്‌ത്തി പ്രതി, ശ്വാസകോശത്തിലെ ചെളിവെള്ളത്തിന്‍റെ സാന്നിധ്യം വഴിത്തിരിവായി

Perambra anu murder  anu murder case  kozhikode Perambra murder case  anu murder updates
Perambra anu murder case

കോഴിക്കോട്:പേരാമ്പ്ര നൊച്ചാട് സ്വദേശി അനുവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെ (49) അറസ്റ്റ് ചെയ്‌തു. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ വിവിധ സ്റ്റേഷനുകളിലായി 55ഓളം കേസുകളിലെ പ്രതി കൂടിയാണ് ഇയാൾ. ബലാത്സംഗം, മോഷണം പിടിച്ചുപറി എന്നിവയാണ് മിക്കതും.

അനുവിന്‍റേത് മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. മട്ടന്നൂരില്‍ നിന്നും മോഷ്‌ടിച്ച ബൈക്കുമായി വരുമ്പോഴാണ് 26കാരിയായ അനുവിനെ ക്രൂരമായി കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നതെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങളാണ് പ്രതിയെ കുടുക്കിയത്. യുവതിയുടെ ശ്വാസകോശത്തിൽ ചെളിവെള്ളത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

അനുവിന്‍റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവം ഇങ്ങനെ:കണ്ണൂർ മട്ടന്നൂരിൽ എത്തിയ പ്രതി അവിടെ നിന്നും ഒരു ചുവന്ന ബൈക്ക് മോഷ്‌ടിച്ചു. മലപ്പുറത്തേക്കുള്ള യാത്രാമധ്യേ പിടിച്ചു പറി നടത്താനായിരുന്നു ഇയാളുടെ പദ്ധതി. എന്നാൽ യോജിച്ച അവസരങ്ങളൊന്നും ലഭിച്ചില്ല.

പേരാമ്പ്ര കഴിഞ്ഞപ്പോൾ നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള വഴിയേ ബൈക്ക് തിരിച്ച് വിട്ടു. തോട്ടിൻ കരയിലൂടെ മുന്നോട്ട് പോകുമ്പോഴാണ് അനു അതിവേഗത്തിൽ നടന്നു വരുന്നത് കാണുന്നത്. അനുവിനെ കടന്നുപോയ പ്രതി ബൈക്ക് തിരിച്ച് പിറകേ വരികയും വാഹനത്തിൽ കയറുന്നോ എന്ന് ചോദിക്കുകയും ചെയ്‌തു.

അസുഖബാധിതനായ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തിരക്കിട്ട് നടന്ന അനു ബൈക്കിൽ കയറി. കുറച്ച് മുന്നോട്ട് പോയ പ്രതി വാട്ടർ ടാങ്കിനടുത്ത് ബൈക്ക് നിർത്തി. മൂത്രം ഒഴിച്ച് വരാമെന്ന് പറഞ്ഞ് പോയ പ്രതി തിരിച്ച് വന്ന് അനുവിനെ തോട്ടിലേക്ക് ചവിട്ടി തള്ളിയിട്ടു.

വെളളത്തിൽ വീണ അനുവിനെ പുറത്ത് ചവിട്ടി പിടിച്ചു. കൈകൊണ്ട് തല വെള്ളത്തിൽ മുക്കി മരണം ഉറപ്പ് വരുത്തി. ആദ്യം താലിമാല ഊരിയെടുത്ത പ്രതി പിന്നാലെ ബ്രേസ്‌ലെറ്റും മോതിരങ്ങളും പാദസരവും ഊരിയെടുത്തു. കമ്മൽ പക്ഷേ ഊരാൻ കഴിഞ്ഞില്ല. അരഞ്ഞാണം ഉണ്ടോ എന്നറിയാനാണ് അടിവസ്‌ത്രം താഴ്‌ത്തിയത്.

മോഷ്‌ടിച്ച സ്വർണവുമായി കൊണ്ടോട്ടിയിലെത്തിയ പ്രതി പിടിക്കപ്പെടില്ല എന്ന കടുത്ത ആത്മവിശ്വാസത്തിലായിരുന്നു. എന്നാൽ ബൈക്ക് പോയ വഴി കേന്ദ്രീകരിച്ച് നടത്തിയ പൊലീസിന്‍റെ അന്വേഷണമാണ് പ്രതിയിലെത്തിയത്. കൊണ്ടോട്ടിയിലെത്തിയ പേരാമ്പ്ര പൊലീസ് അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്. പല തരത്തിലുള്ള മാരാകായുധങ്ങളും പ്രതിയുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്

തിങ്കളാഴ്‌ച രാവിലെ എട്ടരയ്‌ക്ക് നൊച്ചാട് വാളൂരിലെ സ്വന്തം വീട്ടിൽ നിന്നിറങ്ങിയ അനുവിനെ പിന്നീട് കാണാതാവുകയായിരുന്നു. ഭർത്താവിനെ കൂട്ടി ആശുപത്രിയിൽ പോകനായിരുന്നു യുവതി ഇറങ്ങിയത്. തോട്ടിൻ കരയിലൂടെ ഒരു മണിക്കൂർ നടന്നാൽ റോഡിലെത്താം. മുട്ടിന് താഴെ മാത്രം വെള്ളമുള്ള ഈ തോട്ടില്‍ കമിഴ്‌ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

അനുവിനെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ മുട്ടറ്റം വെള്ളമുള്ള തോട്ടിൽ വീണാണോ അനു മരിച്ചത് എന്ന ചോദ്യമുയർന്നു. കാണാതാകുമ്പോൾ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളും മൃതശരീരത്തിൽ ഉണ്ടായിരുന്നില്ല എന്നതും ദുരൂഹത വർധിപ്പിച്ചിരുന്നു.

ഒരു വര്‍ഷം മുൻപായിരുന്നു അനുവിന്‍റെ വിവാഹം. മൂന്ന് മാസമായി ഭര്‍ത്താവ് കൊവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് അവശതയിലാണ്. ഇതിന്‍റെ മാനസിക പ്രയാസവും യുവതിക്കുണ്ടായിരുന്നു എന്നാണ് വിവരം. ഇതിനിടെ അമ്മയ്‌ക്ക് സുഖമില്ലാതെ വന്നതോടെയാണ് വാളൂരിലെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം അനു എത്തിയത്. ഭര്‍ത്താവിനെ ആശുപത്രിയിൽ എത്തിക്കാൻ വീട്ടിൽ നിന്നിറങ്ങിയ അനു പക്ഷേ ഭര്‍തൃവീട്ടിൽ എത്തിയില്ല.

ഫോണിൽ വിളിച്ചിട്ട് ബന്ധുക്കൾക്ക് അനുവിനെ കിട്ടിയതുമില്ല. മൃതദേഹത്തിനരികിൽ വെള്ളത്തിൽ നിന്നാണ് ഫോണും പഴ്‌സും കണ്ടെത്തിയത്. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ നിന്ന് ലഭിച്ച ചില അസ്വാഭാവികതകളാണ് കൊലപാതകം ആണെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. പേരാമ്പ്ര ഡിവൈഎസ്‌പി ബിജുവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ALSO READ:പേരാമ്പ്രയിലെ അനുവിന്‍റെ മരണം : കൊലപാതകമെന്ന് പൊലീസ്, ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം

Last Updated : Mar 17, 2024, 12:08 PM IST

ABOUT THE AUTHOR

...view details