കേരളം

kerala

ദക്ഷിണ കാശിയായ കൊട്ടിയൂർ; ഇവിടെ പ്രസാദം 'മുനിയുടെ താടി' - story of Kottiyoor Mahotsavam

By ETV Bharat Kerala Team

Published : Jun 13, 2024, 7:35 PM IST

Updated : Jun 13, 2024, 10:03 PM IST

കേന്ദ്രമന്ത്രിയായി ചുമതലയേറ്റ് തൊട്ടടുത്ത നാള്‍ സുരേഷ് ഗോപി ദര്‍ശനം നടത്തിയ കണ്ണൂരിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കൊട്ടിയൂര്‍ ക്ഷേത്രം. എന്താണ് കൊട്ടിയൂരിന്‍റെ സവിശേഷതയും പ്രാധാന്യവും? അറിയാം വിശദമായി.

KOTTIYOOR ULSAVAM  ദക്ഷിണ കാശിയായ കൊട്ടിയൂർ  കൊട്ടിയൂർ വൈശാഖ മഹോത്സവം  KOTTIYOOR VYSAKHA MAHOTSAVAM
- (ETV Bharat)

എന്താണ് കൊട്ടിയൂരിന്‍റെ സവിശേഷതയും പ്രാധാന്യവും? (ETV Bharat)

കണ്ണൂര്‍: ദക്ഷിണ കാശി എന്നറിയപ്പെടുന്ന ബാവലിപ്പുഴയുടെ തീരത്തുള്ള കൊട്ടിയൂര്‍ ക്ഷേത്രം ആചാരത്തിലെ സവിശേഷതകള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്ന തീർഥാടന കേന്ദ്രമാണ്. യാഗകര്‍മ്മിയായ മുനിയുടെ താടിയെന്ന സങ്കല്‍പ്പം വച്ച് പ്രസാദം നല്‍കുന്ന ഏക ദേവസ്ഥാനമാണ് കൊട്ടിയൂര്‍ മഹാദേവക്ഷേത്രം. ഉത്സവകാലത്ത് മാത്രം പ്രവേശനമുളള, വനമധ്യത്തിൽ സ്ഥിതി ചെയ്യുന്ന അക്കരെ കൊട്ടിയൂരില്‍ സ്വയം ഭൂവെന്ന് സങ്കല്‍പ്പിക്കുന്ന ശിവലിംഗമാണ് ആരാധനാകേന്ദ്രം.

ക്ഷേത്ര സങ്കല്‍പ്പത്തിനും ക്ഷേത്രാരാധനയ്‌ക്കും സവിശേഷമായ മാനം കൈവരുത്താന്‍ കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് കഴിയുന്നു. ഐശ്വര്യത്തിന്‍റെ പ്രതീകമായി ഭൃഗുമുനിയുടെ താടിയെന്ന് സങ്കല്‍പ്പിച്ച് ഭക്തന്‍മാര്‍ ഓടപ്പൂ കൊണ്ടുപോവുകയും വീടുകളില്‍ തൂക്കിയിടുകയും ചെയ്യുന്നത് ദക്ഷയാഗത്തിന്‍റെ സ്‌മരണകളുമായാണ്. പുരാണങ്ങളിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. ഒരു വൈശാഖ നാളിലാണ് ദക്ഷൻ യാഗം നടത്തിയതെന്നാണ് ഐതിഹ്യം.

ദക്ഷ പ്രജാപതി മഹായാഗത്തിന് സ്വന്തം പുത്രിയായ സതീദേവിയേയും ഭര്‍ത്താവായ മഹാദേവനേയും ഒഴിവാക്കി മറ്റ് ദേവന്‍മാരേയും പ്രമാണിമാരേയുമെല്ലാം ക്ഷണിച്ചു. എന്നാൽ സതീദേവി യാഗം കാണാൻ അത്യധികം ആഗ്രഹിച്ചു. പിതാവ് തന്നെ അപമാനിക്കുമെന്നും അതിനാല്‍ യാഗത്തിന് പോകരുതെന്നും മഹാദേവന്‍ കൽപ്പിച്ചെങ്കിലും സതീദേവി വഴങ്ങിയില്ല. ഒടുക്കം യാഗത്തിന് പങ്കെടുക്കാന്‍ ശിവൻ പത്‌നിക്ക് അനുവാദം നല്‍കുകയും ഒപ്പം കൂട്ടിനായി ശിവഭൂതങ്ങളെ അയയ്‌ക്കുകയും ചെയ്‌തു.

എന്നാല്‍ യാഗശാലയില്‍ പ്രവേശിച്ച ഉടനെ മഹാദേവനോടുള്ള വിരോധത്താല്‍ ദക്ഷന്‍ സതീദേവിയെ അവഹേളിച്ചു. അപമാനിതയായ സതീദേവി സ്വന്തം യോഗശക്തിയാല്‍ ഉണ്ടാക്കിയ അഗ്നിയില്‍ ജീവത്യാഗം ചെയ്‌തു. ദേവിയുടെ വിയോഗത്തില്‍ കോപിഷ്‌ഠനായ ശിവന്‍ തന്‍റെ ജട പിടിച്ച് നിലത്തടിക്കുകയും അതില്‍ നിന്ന് വീരഭദ്രന്‍ എന്ന മൂര്‍ത്തിയെ സൃഷ്‌ടിച്ച് ദക്ഷയാഗം മുടക്കാന്‍ ആവശ്യപ്പെട്ടു. വീരഭദ്രന്‍ പരമശിവന്‍റെ ആജ്ഞ സ്വീകരിച്ച് യാഗശാലയില്‍ കയറി യാഗം മുടക്കുകയും ദക്ഷപ്രജാപതിയുടെ ശിരസറുത്ത് ഹോമകുണ്ഡത്തില്‍ എറിയുകയും ചെയ്‌തു.

യാഗത്തിന്‍റെ യജ്ഞാചാര്യനായ ഭൃഗുമുനിയുടെ താടി വലിച്ച് പറിച്ചെടുത്ത് ഇന്നത്തെ തിരുവഞ്ചിറയിലേക്ക് എറിഞ്ഞുവെന്നുമാണ് സങ്കല്‍പ്പം. എന്നാല്‍ മുനിയുടെ താടി പതിച്ചിടങ്ങളിലെല്ലാം വെളുത്ത പൂക്കള്‍ വിരിഞ്ഞുവെന്നാണ് സങ്കല്‍പ്പം. വേറൊരിടത്തും ഓടപ്പൂവെന്ന പേരില്‍ ഇത്തരമൊരു പ്രസാദം നിലവിലില്ല.

പ്രകൃതിയുമായുളള മനുഷ്യന്‍റെ ബന്ധം ഊട്ടി ഉറപ്പിക്കുന്നതാണ് ഈ വൈശാഖ മഹോത്സവം. എല്ലാ ക്ഷേത്രങ്ങളിലും ഉത്സവം കഴിഞ്ഞ്, പെരുമഴക്കാലത്താണ് ഇത്തരമൊരു മഹോത്സവം ആചാരാനുഷ്‌ഠാനങ്ങളോടെ ഇവിടെ നടക്കുന്നത്. മലബാറിന്‍റെ മഹോത്സവമാണ് കൊട്ടിയൂർ വൈശാഖ മഹോത്സവം.

കൊട്ടിയൂരിലെ പുണ്യ നദിയായ ബാവലിപ്പുഴയുടെ അക്കരെയും ഇക്കരെയുമായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുഴയുടെ തെക്കു ഭാഗത്തുള്ള ഇക്കരെ കൊട്ടിയൂരിൽ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്തുളള അക്കരെ കൊട്ടിയൂരിൽ വൈശാഖ ഉത്സവകാലത്ത് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവ സമയത്ത് ഇക്കരെ കൊട്ടിയൂരിൽ പൂജകൾ ഉണ്ടാവില്ല. പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്ന ആരാധനാ രീതികളാണ് കൊട്ടിയൂരിന്‍റെ പ്രത്യേകത.

ALSO READ:'പൂവല്ലാത്തൊരു പൂവ്'; അറിയാം കൊട്ടിയൂരിലെ ഓടപ്പൂ വിശേഷം

Last Updated : Jun 13, 2024, 10:03 PM IST

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ