എറണാകുളം : ആലുവയിൽ നിന്ന് കാണാതായി അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തിയ പന്ത്രണ്ട് വയസുകാരി ആൺ സുഹൃത്തിനൊപ്പം പശ്ചിമബംഗാളിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രണ്ട് മുർഷിദാബാദ് സ്വദേശികളെ ഇന്ന് (മെയ് 27) കോടതിയിൽ ഹാജരാക്കും. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിതിരിക്കുന്നത്. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന പൂർത്തിയാക്കിയതിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചേർക്കും.
ഒരു മാസം മുമ്പാണ് ആലുവയില്‍ ജോലി ചെയ്യുന്ന അമ്മയ്‌ക്കും രണ്ടാനച്ഛനുമൊപ്പം നില്‍ക്കാന്‍ പെണ്‍കുട്ടി ആലുവയിലെത്തിയത്. പിതാവ് മരിച്ച പെണ്‍കുട്ടി മുര്‍ഷിദാബാദില്‍ മുത്തശ്ശിക്കൊപ്പമായിരുന്നു താമസം. എഴാം ക്ലാസ് പഠനം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പെണ്‍കുട്ടിയെ ഇവിടെയെത്തിച്ചത്. തുടര്‍ വിദ്യാഭ്യാസം നല്‍കാനാണ് മകളെ ഇവിടെയെത്തിച്ചതെന്നാണ് അമ്മ മൊഴി നല്‍കിയത്. എന്നാൽ സ്വന്തം നാട്ടിൽ കഴിയാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പറയപ്പെടുന്നത്. ഇതേ തുടർന്നാണ് തന്‍റെ സുഹൃത്തിനെ വിളിച്ചുവരുത്തി നാട്ടിലേക്ക് തിരികെ മടങ്ങാന്‍ ശ്രമിച്ചത്.
ഞായറാഴ്‌ച (മെയ് 26) വൈകുന്നേരം അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നല്‍കി. ആലുവ എടയപ്പുറത്തെ വാടക വീട്ടിലായിരുന്നു കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. സുഹൃത്തുക്കള്‍ കുട്ടിയെ രക്ഷിതാക്കൾ കാണാതെ വിളിച്ച് കൊണ്ടുപോവുകയായിരുന്നു.