കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്‌ചയെന്ന് റിപ്പോര്‍ട്ട്. സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി നല്‍കിയ അന്തിമ റിപ്പോര്‍ട്ടിലാണ് നാട്ടാന പരിപാലന ചട്ടത്തില്‍ വീഴ്‌ച വരുത്തിയെന്നടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വനം വകുപ്പ് മന്ത്രിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ഗുരുവായൂര്‍ പീതാംബരന്‍ എന്ന ആനയ്ക്ക് മറ്റ് ആനകളെ ഉപദ്രവിക്കുന്ന സ്വഭാവം നേരത്തേ ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആനയുടെ രക്ത പരിശോധനയില്‍ മദപ്പാടിനുള്ള സാധ്യതയും കണ്ടെത്തി. ഘോഷയാത്രയുടെ സമയത്ത് ആനയുടെ കാലില്‍ ഇടച്ചങ്ങലയുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അപകട ശേഷം എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളുടെ ഹോർമോൺ പരിശോധന (ടെസ്റ്റോസ്റ്റിറോണ്‍) നടത്തിയിരുന്നു. പീതാംബരനില്‍ ഈ ഹോര്‍മോണിന്‍റെ അളവ് നാല് മടങ്ങ് അധികമാണെന്നാണ് കണ്ടെത്തല്‍. ടെസ്റ്റോസ്റ്റിറോണ്‍ കൂടിയാല്‍ ആനകളില്‍ മദപ്പാടിനുള്ള സാധ്യതയുണ്ടാകും. മുമ്പ് അഞ്ച് തവണ ഗുരുവായൂര്‍ പീതാംബരന്‍ സമാന രീതിയില്‍ ഇടയുകയും സമീപത്തുണ്ടായിരുന്ന ആനകളെ ആക്രമിച്ച ചരിത്രവും ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.