കോഴിക്കോട്:മുതലക്കുളത്ത് അറുപത്തിഒൻപതുകാരിയെ ആക്രമിച്ച് സ്വർണ്ണമാലയുമായി ഓട്ടോറിക്ഷ ഡ്രൈവർ കടന്നുകളഞ്ഞു. മാല കഴുത്തിൽ നിന്നും പൊട്ടിച്ചെടുത്തശേഷം ഓട്ടോറിക്ഷയിൽ നിന്ന് തള്ളിയിട്ടതിനെ തുടർന്ന് ഇവരുടെ താടിയെല്ലിനും പല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റു. യാത്രക്കാരി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വയനാട് പുൽപ്പള്ളി മണൽവയൽ ആൻഡു കലയിൽ വീട്ടിൽ അബ്രഹാമിൻ്റെ ഭാര്യ ജോസഫൈൻ ആണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവരുടെ രണ്ട് പവൻ്റെ സ്വർണമാലയാണ് നഷ്‌ടപ്പെട്ടത്.
ബുധനാഴ്‌ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഓഫിസിൽ നിന്നും വളരെ അടുത്തു വെച്ചാണ് സംഭവം നടന്നത്.
കായംകുളത്ത് നിന്നും മലബാർ എക്‌സ്‌പ്രസിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ജോസഫൈൻ എംസിസി ബാങ്കിന് സമീപത്തുവെച്ച് ഓട്ടോറിക്ഷയിൽ കയറി. പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും ഓട്ടോറിക്ഷ കോട്ടപ്പറമ്പ് ആശുപത്രി വഴി മുതലക്കുളം ഭാഗത്തേക്കാണ് പോയത്.
മുതലക്കുളം ജങ്ഷനിൽ റോഡരികിൽ ഓട്ടോറിക്ഷ നിർത്തി ഇവരുടെ കഴുത്തിലുള്ള സ്വർണ മാല പൊട്ടിച്ച് ഇവരെ ഓട്ടോയിൽ നിന്നും പുറത്തേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് പരാതി. ജോസഫൈൻ റോഡിലേക്ക് വീണയുടൻ ഓട്ടോറിക്ഷ മാനാഞ്ചിറ മൈതാനത്തിൻ്റെ ഭാഗത്തേക്ക് അതിവേഗത്തിൽ ഓടിച്ചു പോയി.
അതേസമയം, സംഭവം ബുധനാഴ്‌ച പുലർച്ചെ നടന്നെങ്കിലും പൊലീസിൽ ഇവർ വിവരമറിയിച്ചിരുന്നില്ല. വീണ് പരിക്കേറ്റ ശേഷം പാളയം സ്റ്റാൻഡിൽ എത്തി കൂടരഞ്ഞിയിലേക്കുള്ള ബസിൽ കയറി അവിടെയുള്ള ബന്ധു വീട്ടിലേക്ക് പോയി. പരിക്ക് ഗുരുതരമായതോടെ ബന്ധുക്കൾ വൈകിട്ട് ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതിനുശേഷമാണ് പൊലീസിൽ വിവരമറിയിക്കുന്നത്.
തുടർന്ന്, കോഴിക്കോട് ടൗൺ പൊലീസ് ഇന്നലെ രാത്രി തന്നെ പരിക്കേറ്റ ജോസഫൈന്‍റെ മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തു. കൂടാതെ ടൗൺ സിഐയുടെ നേതൃത്വത്തിൽ പത്തംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിട്ടുണ്ട്.
Also Read:ഏറ്റുമാനൂരിൽ വീട് കുത്തിത്തുറന്ന് മോഷണം; സ്‌ത്രീയുൾപ്പടെ രണ്ടുപേർ അറസ്റ്റിൽ