കേരളം

kerala

പ്രതിഷ്‌ഠയ്ക്ക് ശേഷമുള്ള ആദ്യ പുലരിയില്‍ രാമക്ഷേത്രത്തില്‍ ഭക്തരുടെ വന്‍ തിരക്ക് ; ദര്‍ശനത്തിന് നീണ്ടനിര

By ETV Bharat Kerala Team

Published : Jan 23, 2024, 9:33 AM IST

Updated : Jan 23, 2024, 10:34 AM IST

Ayodhya Pran pratishtha : രാമക്ഷേത്രത്തില്‍ പ്രതിഷ്‌ഠയ്ക്ക് പിന്നാലെ ഭക്തരുടെ വന്‍ തിരക്ക്. പുലര്‍ച്ചെ മുതല്‍ തന്നെ ക്ഷേത്രത്തിന് മുന്നില്‍ ഭക്തരുടെ വലിയ നിരയാണ് രൂപപ്പെട്ടത്.

Prana Prathishta  Ayodhya temple rush of devotees  രാമക്ഷേത്രത്തില്‍ വന്‍ തിരക്ക്  അയോധ്യ രാമക്ഷേത്രം
Heavy rush outside ram temple in Ayodhya to offer prayers after pran pratishtha

Heavy rush outside ram temple in Ayodhya

അയോധ്യ : പ്രതിഷ്‌ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായ അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തരുടെ വന്‍ തിരക്ക്(Pran Pratishtha). പുലര്‍ച്ചെ മൂന്ന് മണി മുതല്‍ തന്നെ ക്ഷേത്രത്തിന്‍റെ പ്രധാന കവാടത്തില്‍ ഭക്തരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. പ്രതിഷ്‌ഠ കഴിഞ്ഞുള്ള ആദ്യ പ്രഭാതത്തില്‍ തന്നെ രാംലല്ല ദര്‍ശനം നടത്താന്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തരാണ് ക്ഷേത്രനഗരിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഇന്ന് മുതലാണ് പൊതുജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുമതിയുള്ളത് (Ayodhya Temple).വലിയ ആഘോഷമായാണ് കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ പ്രതിഷ്‌ഠാ ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലായിരുന്നു പൂജാരിമാര്‍ ചടങ്ങുകള്‍ നിര്‍വഹിച്ചത്. രാമക്ഷേത്രാ പ്രതിഷ്‌ഠയോട് അനുബന്ധിച്ച് രാജ്യമെങ്ങും ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

അയോധ്യയിലും വലിയ ആഘോഷങ്ങളാണ് നടന്നത്. വീഥികളും വീടുകളും എല്ലാം മണ്‍ചെരാതുകളാല്‍ ദീപാലംകൃതമായി. രാത്രി മുഴുവന്‍ പടക്കം പൊട്ടിച്ചും ആഘോഷങ്ങള്‍ക്ക് ഭക്തര്‍ മാറ്റുകൂട്ടി. സരയൂ നദിയെയും ദീപാലംകൃതമാക്കി ഭക്തര്‍ രാം ലല്ലയോടുള്ള തങ്ങളുടെ ആദരവ് പ്രകടിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു പ്രാണപ്രതിഷ്‌ഠാ ചടങ്ങുകള്‍. യജ്ഞത്തിന്‍റെ മുഖ്യ യജമാനന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. ഏഴ് ദിവസം നീണ്ട പൂജകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷമാണ് ഇന്നലെ ഉച്ചയോടെ പ്രാണപ്രതിഷ്‌ഠ നടന്നത്. രാജ്യമെമ്പാടുമുള്ള വിവിധ മതവിഭാഗങ്ങളില്‍ സന്യാസിശ്രേഷ്‌ഠരും നേതാക്കളും ചടങ്ങിന്‍റെ ഭാഗമായി.

സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. വിവിധ ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ളവരടക്കം ചടങ്ങിനെത്തി. പ്രതിഷ്‌ഠയ്ക്ക് ശേഷം രാംലല്ലയുടെ അനാച്ഛാദനവും നടത്തി.

നഗാരാ പരമ്പരാഗത ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. കിഴക്ക് പടിഞ്ഞാറ് ദര്‍ശനമുള്ള 380 അടി നീളമുള്ള ക്ഷേത്രത്തിന് 250 അടി വീതിയുമുണ്ട്. ഭൗമനിരപ്പില്‍ നിന്ന് 161 അടി ഉയരത്തിലാണ് ക്ഷേത്രം. 392 തൂണുകളിലായി ക്ഷേത്രത്തെ പടുത്തുയര്‍ത്തിയിരിക്കുന്നു. 44 കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്.

ഹിന്ദു ദേവതമാരുടെ ശില്‍പ്പങ്ങള്‍ കൊണ്ട് ക്ഷേത്ര ചുമരുകളും തൂണുകളും അലങ്കരിച്ചിട്ടുണ്ട്. താഴത്തെ നിലയിലുള്ള ക്ഷേത്ര ശ്രീകോവിലില്‍ ഭഗവന്‍ രാമന്‍റെ ബാലരൂപത്തിലുള്ള പ്രതിഷ്‌ഠയാണ് സ്ഥാപിച്ചിരിക്കുന്നത്.

Also Read:അയോധ്യ പ്രാണ പ്രതിഷ്‌ഠ; വിലക്ക് പാടില്ലെന്ന് കോടതി, ഒന്നിനും വിലക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

കേരളത്തിലും വലിയ ആഘോഷ പരിപാടികളാണ് ക്ഷേത്ര പ്രതിഷ്‌ഠയോട് അനുബന്ധിച്ച് നടന്നത്. ബിജെപിയും ഹൈന്ദവ സംഘടനകളും അടക്കമുള്ളവയുടെ നേതൃത്വത്തിലായിരുന്നു ആഘോഷങ്ങള്‍. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടന്നു. അന്നമൂട്ട് അടക്കമുള്ള പ്രസാദ വിതരണവും ഒരുക്കിയിരുന്നു. വീടുകളില്‍ ദീപം തെളിച്ചും പടക്കം പൊട്ടിച്ചും കേരളത്തിലെയും ഭക്തര്‍ അയോധ്യ പ്രതിഷ്‌ഠയില്‍ ആനന്ദം പങ്കിട്ടു.

Last Updated : Jan 23, 2024, 10:34 AM IST

ABOUT THE AUTHOR

...view details