ഹൈദരാബാദ്: കൊവിഡ് 19 ഭേദമായി ഏറെ കഴിഞ്ഞും വൈറസ് ബാധിച്ചവരില്‍ വിവിധ തരത്തിലുള്ള പാര്‍ശ്വ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകളില്‍ താത്‌കാലികമായി ഓര്‍മ നഷ്‌ടപ്പെടുന്ന ഡിമെന്‍ഷ്യ വളരെ സാധാരണയാണ്. എന്നാല്‍ കൊവിഡ് ബാധിച്ചവരില്‍ രോഗമുക്തരായി ഒരു വര്‍ഷം കഴിഞ്ഞാലും അല്‍ഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അടുത്തിടെ നടന്ന ഒരു ഗവേഷണം പറയുന്നു.
കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പുതിയ പഠനത്തിനു പിന്നില്‍. കൊവിഡ് 19ഉം അല്‍ഷിമേഴ്‌സും തമ്മിലുള്ള ബന്ധം മനസിലാക്കാനായിരുന്നു ഈ ഗവേഷണം. കൊവിഡ് 19 രോഗബാധ അൽഷിമേഴ്‌സിന് കാരണമാകുമോ, അൽഷിമേഴ്‌സ് ബാധിതർക്ക് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണോ എന്നെല്ലാം അറിയണമെങ്കില്‍ കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് ഗവേഷകര്‍ പറഞ്ഞു.
എങ്കിലും ഈ രണ്ട് രോഗങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. കൊവിഡ് 19ല്‍ നിന്ന് സുഖം പ്രാപിച്ച് ഒരു വർഷത്തിന് ശേഷവും പ്രായമായ ആളുകൾക്ക് അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച്, 85 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകളിൽ ഈ അപകടസാധ്യത താരതമ്യേന കൂടുതലാണെന്ന് പഠനം പറയുന്നു.
പഠനം പറയുന്നത്:കൊവിഡ് 19 ബാധിച്ച് സുഖം പ്രാപിച്ച പ്രായമായവർക്ക് അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത ഇരട്ടിയാണ് എന്നാണ് അൽഷിമേഴ്‌സ് ഡിസീസ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണം പറയുന്നത്. അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട ഘടകങ്ങൾ ഒരു വ്യക്തിയിൽ വൈജ്ഞാനിക വൈകല്യത്തിന് കാരണമാകുമെന്ന് ഗവേഷണ സഹ-എഴുത്തുകാരിയും പ്രൊഫസറുമായ ഡോ. പമേല ഡേവിസ് ഗവേഷണത്തിന്‍റെ സമാപനത്തിൽ പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ, നിശിത വീക്കം, നാഡീവ്യവസ്ഥയിലും തലച്ചോറിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ അൽഷിമേഴ്‌സ് സാധ്യത വർധിപ്പിക്കും.