തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ കുട്ടിയെ കൊണ്ടുപോയാൽ പിഴ ഈടാക്കാനുള്ള തീരുമാനത്തിൽ ഇളവ് വേണമെന്ന ആവശ്യം കേരളം കേന്ദ്ര സർക്കാരിനോട് ഉന്നയിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇക്കാര്യത്തിൽ നിയമ ഭേദഗതി ആവശ്യപ്പെടാനുള്ള സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മെയ് 10ന് ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുണ്ട്.
ഈ യോഗത്തിലെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാകും തീരുമാനം. ഇത് പുതിയ നിയമമല്ല, കേന്ദ്ര നിയമമാണ്. സംസ്ഥാനത്തിന് മാത്രമായി ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ ആകില്ല. ഉയർന്നു വന്ന ആശങ്ക കേന്ദ്രത്തെ അറിയിക്കും. അതേസമയം മോട്ടോര്‍ വാഹന വകുപ്പിലെ ജോയിന്‍റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്ന രാജീവ് പുത്തലത്തിനെതിരെ എഐ കാമറയുമായി ബന്ധപ്പെട്ട് 2022 മേയില്‍ വിജിലന്‍സിന് പരാതി ലഭിച്ചിട്ടും അന്വേഷണത്തിലുള്ള ഒരു പദ്ധതി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തതിൽ വലിയ ആക്ഷേപം ഉയരുന്നുണ്ട്.
എ ഐ കാമറ വിജിലൻസ് അന്വേഷണം: എന്നാൽ ഉദ്‌ഘാടനം നടത്തിയതിൽ ആക്ഷേപം വേണ്ടെന്നും പരാതി ലഭിച്ചതിന്‍റെ പേരിൽ ഒരു പദ്ധതി നിർത്തി വെയ്ക്കാൻ കഴിയില്ലെന്നുമായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം. '2022 ഡിസംബറിലാണ് എഐ കാമറ വിജിലൻസ് അന്വേഷണം സംബന്ധിച്ച ഫയല്‍ തന്‍റെ മുന്നിൽ എത്തുന്നത്. ജോയിന്‍റ് ട്രാൻസ്‌പോർട് കമ്മിഷണർക്കെതിരെയുള്ള പരാതിയാണ് ലഭിച്ചത്. ഗതാഗത വകുപ്പാണ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്‌തത്. ത്വരിതമായ അന്വേഷണമാണ് ഈ പരാതികളിൽ നടന്നത്'. ഇപ്പോൾ പ്രാഥമിക അന്വേഷണമാണ് നടക്കുന്നതെന്നും ആന്‍റണി രാജു പറഞ്ഞു.
അതേസമയം എഐ കാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് മുന്നറിയിപ്പ് സന്ദേശം അയക്കുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. സാമ്പത്തിക കാര്യത്തിലാണ് പ്രശ്‌നം നിലനിൽക്കുന്നത്. ഗതാഗത കമ്മിഷണർ എസ് ശ്രീജിത്ത് ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.