മലപ്പുറം: വിശപ്പ് കൂട്ടാനുള്ള ആയുര്‍വേദ ഗുളികയെന്ന വ്യാജേന ലഹരി ഉൽപ്പന്നങ്ങൾ വില്‍പ്പന നടത്തിയ സംഘം പിടിയിൽ. ഉത്തര്‍ പ്രദേശ് സ്വദേശികളായ ഗോലു(24),ബുദിരണ്‍ ചൗഹാന്‍(37),ജുരാണ്‍ചൗഹാന്‍(21) തിരൂരങ്ങാടി സ്വദേശി ഹംസ കോയ(47)എന്നിവരാണ് കാളികാവ് എക്‌സൈസിന്‍റെ പിടിയിലായത്. പോരൂര്‍, വാണിയമ്പലം, വണ്ടൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ലഹരി വസ്‌തുക്കള്‍ പിടികൂടിയത്. ആയുര്‍വേദ ഗുളികകളുടെ രൂപത്തിലായിരുന്നു ലഹരി ഉല്‍പ്പന്നങ്ങള്‍. വിശപ്പ് കൂട്ടുന്ന മരുന്ന് എന്ന നിലയിലാണ് പാന്‍ മസാലക്കൊപ്പം ഇത് നല്‍കിവന്നിരുന്നത്.
പ്രതികൾ നൽകിയ വിവരത്തിവന്‍റെ അടിസ്ഥാനത്തിൽ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഹാന്‍സ് അടക്കം കുടുതല്‍ ലഹരി പദാർത്ഥങ്ങളും കണ്ടെടുത്തു. കൂടാതെ വാണിയമ്പലത്തെ ഉണക്കമീന്‍ കടയില്‍ നടത്തിയ പരിശോധനയില്‍ സിഗററ്റ് പാക്കിലാക്കിയും കടലാസില്‍ ചുരുട്ടി വച്ച നിലയിലും നിരവധി ഹാന്‍സ് പായ്ക്കറ്റുകളും പിടിച്ചെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പ് സ്‌പെഷ്യല്‍ ഡ്രൈവ് പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരി പദാർത്ഥങ്ങൾ പിടിച്ചെടുത്തത്.