കോഴിക്കോട് : നിപ ബാധിച്ച് മരിച്ച ആയഞ്ചേരി മംഗലാട് സ്വദേശിയായ നാല്‍പതുകാരന്‍റെ മൃതദേഹം സംസ്‌കരിച്ചു (Nipah Death Kozhikode). കടമേരി ജമാഅത്ത് പള്ളി ഖബറിസ്ഥാനിലാണ് സംസ്‌കാരം നടന്നത്. പ്രോട്ടോകോള്‍ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
കഴിഞ്ഞ മാസം 30ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ട 45 വയസുകാരനുമായുള്ള സമ്പർക്കത്തില്‍ നിന്നാണ് ഇയാൾക്ക് രോഗ ബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചതിനാല്‍ അതും നിപ ബാധയെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ് എത്തിയിരുന്നു (Nipah cases Kozhikode). മരണപ്പെട്ട മരുതോങ്കര സ്വദേശിയുടെ 9 വയസുള്ള മകനും ഭാര്യ സഹോദരനും നിലവിൽ നിപ ബാധിച്ച് ചികിത്സയിലാണ്. ഇതില്‍ 9 വയസുകാരന്‍ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററില്‍ തുടരുകയാണ്.
അതേസമയം മരിച്ചയാളുടെ നാലുവയസുള്ള മകളുടെയും ഭാര്യസഹോദരന്‍റെ പത്തുമാസം പ്രായമുള്ള കുഞ്ഞിന്‍റെയും പരിശോധന ഫലം നെഗറ്റീവാണ്. മരണപ്പെട്ട രണ്ട് പേരുടേതുമായി 168 ആളുകൾ ഉൾപ്പെടുന്ന സമ്പർക്ക പട്ടികയാണ് ആരോഗ്യ വകുപ്പ് തയാറാക്കിയത്. ഇവരെല്ലാവരും നിരീക്ഷണത്തിലാണ്. രോഗബാധിതരുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
നിപ സാമ്പിൾ തോന്നയ്ക്കൽ വൈറോളജി ലാബിൽ അയക്കാത്തത് പരിശോധിക്കും: തിരുവനന്തപുരം തോന്നയ്ക്കലുള്ള വൈറോളജി ലാബിൽ നിപ സാമ്പിൾ പരിശോധനയ്ക്ക് അയക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Nipah sample Test Thonnakkal virology lab). എന്നാൽ സംസ്ഥാനത്തെ ലാബിൽ പരിശോധന നടത്തിയാലും ഔദ്യോഗിക പ്രഖ്യാപനത്തിന് കഴിയില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.