ഇടുക്കി : വണ്ടിപ്പെരിയാർ സത്രത്തിലെ എയർസ്ട്രിപ്പിന്‍റെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നു. റൺവേയുടെ വശത്തുള്ള ഷോൾഡറിന്‍റെ ഭാഗമാണ് ഒലിച്ചുപോയത്. നൂറുമീറ്ററിലധികം നീളത്തിൽ 150 അടിയോളം താഴ്‌ചയിലേക്കാണ് ഞായറാഴ്‌ച രാത്രി മണ്ണിടിഞ്ഞത്.
ഇടുക്കി സത്രം എയർസ്ട്രിപ്പിന്‍റെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നു കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. റൺവേയുടെ വലതുഭാഗത്തെ മൺതിട്ടയോടൊപ്പം ഷോൾഡറിന്‍റെ ഒരു ഭാഗത്തെ ടാറിങ്ങും മണ്ണിടിച്ചിലിൽ തകർന്നു. ഇടിഞ്ഞുപോയതിന്‍റെ ബാക്കി ഭാഗത്ത് ടാറിങ്ങിന് വലിയ വിള്ളലും വീണിട്ടുണ്ട്. കനത്ത മഴ പെയ്‌താൽ ഈ ഭാഗവും ഇടിഞ്ഞ് ഗർത്തത്തിലേക്ക് പതിക്കും.
കുന്നിടിച്ചുനിരത്തി നിർമിച്ച റൺവേയ്ക്ക് മതിയായ സംരക്ഷണ ഭിത്തി നിർമിക്കാത്തതാണ് മണ്ണിടിച്ചിലിന് കാരണമായത്. മുൻപ് മഴ പെയ്‌ത് ഈ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇത് തടയുന്നതിനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് ചെയ്‌തിരുന്നില്ല.
ഒപ്പം റൺവേയിലെത്തുന്ന വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടില്ല. ഇങ്ങനെ വെള്ളം കെട്ടിക്കിടന്നതും മണ്ണിടിച്ചിലിന് കാരണമായി. മണ്ണൊലിപ്പ് ഉണ്ടാകാതിരിക്കാൻ ഇവിടെ കയർ ഭൂ വസ്ത്രം വിരിച്ച് പുല്ല് നട്ടുപിടിപ്പിക്കാൻ 42 ലക്ഷം രൂപയ്ക്ക് കരാർ നൽകിയിരുന്നു.
എന്നാൽ വനംവകുപ്പ് അനുമതി നൽകാത്തതിനാലും പൊതുമരാമത്ത് വകുപ്പിന്‍റെ അലംഭാവം മൂലവും പണികൾ നടന്നില്ല. ഇതും റൺവേയുടെ തകർച്ചയ്ക്ക് കാരണമായി. ഫലത്തിൽ 12 കോടി രൂപ മുടക്കി എൻസിസിയുടെ എയർവിങ് കേഡറ്റുകൾക്ക് പരിശീലനത്തിനായി നിർമിച്ച റൺവേയിൽ അടുത്തെങ്ങും വിമാനമിറക്കാൻ കഴിയില്ല.