ദോഹ: 72ാമത് ഫിഫ വാര്‍ഷിക കോണ്‍ഗ്രസിന് ദോഹ എക്‌സിബിഷന്‍ കണ്‍വെന്‍ഷന്‍ സെന്‍ററിൽ തുടക്കമായി. രണ്ടായിരത്തോളം പ്രതിനിധികളാണ് വാര്‍ഷിക കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. നാളെയാണ് (01.04.22) ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ട ടീമുകളെ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി 9.30ന് ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്‍ററിലാണ് നറുക്കെടുപ്പ്.
ലോകമെങ്ങുമുള്ള ഫുട്ബാള്‍ അസോസിയേഷന്‍ ഭാരവാഹികളും സംഘാടകരും, മുന്‍താരങ്ങളും ഉള്‍പ്പെടെ ഖത്തര്‍ തലസ്ഥാന നഗരിയിലെത്തിയിട്ടുണ്ട്. രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ ലോകകപ്പ് നടത്താനുള്ള നീക്കം ഇത്തവണത്തെ അജണ്ടയിലുണ്ടായിരിക്കില്ല. ഇക്കാര്യത്തിലെ നിലപാടില്‍ നിന്ന് ഫിഫ പിന്നോട്ട് പോയതായാണ് വിലയിരുത്തല്‍.
നാളെ നടക്കുന്ന ലോകകപ്പ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ഏറ്റവും പുതിയ ഫിഫ റാങ്കിങ് അടിസ്ഥാനപ്പെടുത്തിയാകും യോഗ്യത നേടിയ ടീമുകളുടെ സീഡ് നിശ്ചയിക്കുക. ടോപ് സീഡിലുള്ള എട്ട് ടീമുകള്‍ക്ക് ആദ്യ പോട്ടില്‍ ഇടം ലഭിക്കും.
ALSO READ:FIFA World cup 2022 | തോറ്റിട്ടും യു.എസ്.എ ലോകകപ്പിന്, മെക്‌സിക്കോയ്ക്കും യോഗ്യത
പ്ലേഓഫിലൂടെ യോഗ്യത നേടാൻ സാധ്യത ശേഷിക്കുന്ന ടീമുകളെ കൂടി ഉൾപ്പെടുത്തുമ്പോൾ ആകെ ടീമുകൾ 37 ടീമുകൾ നറുക്കെടുപ്പിൽ ഉണ്ടാവും. ലോകകപ്പിന്‍റെ 92 വർഷത്തിനിടെയുള്ള ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ നറുക്കെടുപ്പ് നടക്കുന്നത്. പ്ലേഓഫ് മത്സരക്രമത്തിനനുസരിച്ച് ഇവരെ സംയുക്തമായിട്ടാണ് പരിഗണിക്കുക. ജൂൺ 13–14 തീയതികളിലായി ദോഹയിലാണ് വൻകര പ്ലേ ഓഫ് മത്സരങ്ങൾ.