ന്യൂഡല്‍ഹി: ഖത്തര്‍ ലോകകപ്പില്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും നേര്‍ക്കുനേര്‍ വരുന്നതാണ് തന്‍റെ സ്വപ്‌നമെന്ന് ഐഎസ്‌എല്‍ താരം അനിരുദ്ധ് താപ്പ. ലോകകപ്പ് കാണാനായി 2022ല്‍ ഖത്തറില്‍ എത്തും. രണ്ടുപേരും കരിയറിലെ അവസാനത്തെ ലോകകപ്പ് എന്ന നിലക്ക് ഖത്തറിലേക്ക് ടിക്കറ്റ് സ്വന്തമാക്കുമെന്നാണ് കരുതുന്നത്. ക്രിസ്റ്റ്യാനോക്ക് 36ഉം മെസിക്ക് 35 വയസായി കഴിഞ്ഞു.
ലോകകപ്പ് ആരംഭിക്കാന്‍ രണ്ട് വര്‍ഷം സമയം മാത്രമാണ് മുന്നിലുള്ളത്. ഇന്ത്യക്ക് ഖത്തറുമായി നല്ല ബന്ധമാണുള്ളത്. നിരവധി ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. നിരവധി ഇന്ത്യക്കാര്‍ ഖത്തര്‍ ലോകകപ്പ് കാണാനായി പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിലെ അടിസ്ഥാന സൗകര്യങ്ങൾ തികച്ചും അത്ഭുതകരമാണ്. ഞാൻ അത് തികച്ചും ഇഷ്ടപ്പെട്ടു. സ്റ്റേഡിയവും പിച്ചുകളും മനോഹരമാണെന്നും അനിരുദ്ധ് താപ്പ പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, നെയ്‌മര്‍(ഫയല്‍ ചിത്രം). 2022 ലെ ലോകകപ്പിലെ നൂതന സവിശേഷതകളും സാങ്കേതികവിദ്യയും കൗതുകം നിറഞ്ഞതാകും. ടൂർണമെന്‍റിനായി ഖത്തറില്‍ നാല് വേദികൾ ഒരുങ്ങുക്കഴിഞ്ഞു. സ്റ്റേഡിയത്തിനുള്ളിലെ കാലാവസ്ഥ നിയന്ത്രിണത്തിന് ശീതീകരണ സംവിധാനങ്ങള്‍ ഉള്‍പ്പെടെ നടപ്പാക്കും. ഏഷ്യയിൽ രണ്ടാം തവണയാണ് ഫിഫ ലോകകപ്പ് നടക്കുന്നത്. ആദ്യമായി ദക്ഷിണ കൊറിയയും ജപ്പാനും ആതിഥേയരായ ലോകകപ്പ് 2002ൽ നടന്നു. ഇത്തവണ, ഖത്തര്‍ ലോകകപ്പിനായി ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ എത്താനാകും. യാത്രാ ദൂരം കുറവാണെന്നതും ഇരു രാജ്യങ്ങളും പങ്കിടുന്ന സൗഹൃദബന്ധവും കണക്കിലെടുക്കുമ്പോള്‍ ആരാധകര്‍ക്ക് യാത്രാ സൗകര്യങ്ങള്‍ എളുപ്പമാകും.
ദേശീയ ഫുട്‌ബോള്‍ ടീം അംഗം കൂടിയായ അനിരുദ്ധ് താപ്പ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിയുടെ താരം കൂടിയാണ്. ഉത്തരാഖണ്ട് സ്വദേശിയായ അദ്ദേഹം നാട്ടിലെ സെന്‍റ് ജോസഫ് അക്കാദമിയിലൂടെയാണ് ഫുട്‌ബോള്‍ രംഗത്തേക്ക് കടന്നുവരുന്നത്.