നൗ കാമ്പ് വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെ സൂപ്പർതാരം ലയണല്‍ മെസിക്ക് വിലയിട്ട് ബാഴ്‌സലോണ. 200 മില്യണ്‍ പൗണ്ടാണ് മിശിഹക്ക് ബാഴ്‌സലോണ വിലയിട്ടിരിക്കുന്നത്. 1953.56 കോടി രൂപയോളം വരും ഈ തുക. നേരത്തെ ഫ്രീ ട്രാന്‍സ്‌ഫറിലൂടെ കൂടുമാറാന്‍ അവസരം ഒരുക്കണമെന്ന് മെസി ബാഴ്‌സലോണയോട് ആവശ്യപ്പെട്ടതായി സ്‌പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ ഫ്രീ ട്രാൻസ്‌ഫറിന് ബാഴ്‌സ അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ യൂറോപ്പിലെ വമ്പന്‍ ക്ലബുകള്‍ക്ക് മാത്രമാണ് അര്‍ജന്‍റീനന്‍ സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ കഴിയുക.
ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ഫ്രഞ്ച് കരുത്തരായ പിഎസ്ജിയും ഇറ്റാലിയന്‍ ക്ലബ് ഇന്‍റര്‍മിലാനും ഉള്‍പ്പെടെയാണ് മെസിക്കായി വല വിരിച്ചിരിക്കുന്നത്. മെസി ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നുവെന്ന വാര്‍ത്തകളെ പിന്തുണച്ച് സഹതാരം ലൂയി സുവാരസ് ഉള്‍പ്പെടെ ട്വീറ്റിലൂടെ പ്രതികരിച്ചിരുന്നു.
താര കൈമാറ്റത്തില്‍ ഫുട്‌ബോള്‍ നിരീക്ഷകര്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. ബാഴ്‌സലോണയുടെ മുന്‍ പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളയുടെ സാന്നിധ്യമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മെസിയുടെ കരിയറിലെ മികച്ച സമയത്ത് അദ്ദേഹം ഗാര്‍ഡിയോളക്കൊപ്പമായിരുന്നു. സുവാരസും നെയ്‌മറും മെസിയും ചേര്‍ന്ന എംഎസ്എന്‍ സഖ്യം ബാഴ്‌സക്കായി കളിച്ച പ്രതാപകാലമായിരുന്നു അത്. ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിക്ക് ശേഷം പിഎസ്‌ജിയുടെ പരീശീലകന്‍ തോമസ് ട്യുഷലും ഇന്‍റര്‍ മിലാന്‍റെ പരിശീലകന്‍ അന്‍റോണിയോ കോന്‍റെയും മെസിയെ സ്വാഗതം ചെയ്‌തിരുന്നു. ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും മെസിക്കായി താല്‍പര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്.