കാഠ്‌മണ്ഡു :പീഡനക്കേസില്‍ ഉള്‍പ്പെട്ട ക്രിക്കറ്റര്‍ സന്ദീപ് ലാമിച്ചാനെയെ കണ്ടെത്താന്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടി നേപ്പാള്‍ പൊലീസ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനായി രാജ്യം വിട്ട നേപ്പാള്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ലെഗ് സ്‌പിന്നറുമായ സന്ദീപ് ലാമിച്ചാനെ തിരിച്ചെത്തിയിരുന്നില്ല. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ താരത്തിനെതിരെ രാജ്യത്ത് അറസ്റ്റ് വാറണ്ടുണ്ട്.
ഇയാളെ കണ്ടെത്തുന്നതിന് സഹകരിക്കാന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ട് ഇന്‍റര്‍പോള്‍ ഡിഫ്യൂഷൻ നോട്ടിസ് പുറപ്പെടുവിച്ചതായി നേപ്പാള്‍ പൊലീസ് വക്താവ് ടെക് പ്രസാദ് റായ് പറഞ്ഞു. എന്നാല്‍ അരോപണങ്ങളെ നിയമപരമായി നേരിടുമെന്നും ഇതിനായി എത്രയും വേഗം നാട്ടിലേക്ക് മടങ്ങിയെത്തുമെന്നും കഴിഞ്ഞ ദിവസം ലാമിച്ചാനെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.
തന്‍റെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഒറ്റപ്പെട്ടിരിക്കുന്നത്. അറസ്റ്റ് വാറണ്ട് തന്നെ മാനസികമായി അസ്വസ്ഥനാക്കിയെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ലാമിച്ചാനെ പറഞ്ഞു. എവിടെയാണെന്ന് 22കാരനായ താരം വെളിപ്പെടുത്തിയിരുന്നില്ല.
ഓഗസ്റ്റ് 21ന് കാഠ്‌മണ്ഡുവിലെ ഒരു ഹോട്ടലില്‍വച്ചാണ് ലാമിച്ചാനെ പീഡിപ്പിച്ചതെന്നാണ് 17കാരിയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയാണ്. പരാതി നല്‍കിയതിന് പിന്നാലെ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു.
സോഷ്യല്‍ മീഡിയയിലൂടെയാണ് ലാമിച്ചാനെ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. നേപ്പാള്‍ ക്രിക്കറ്റ് ടീം കെനിയയിലേക്ക് പോകുന്നതിന് തലേ ദിവസം (ഓഗസ്റ്റ് 21) തനിക്കൊപ്പം യാത്ര ചെയ്യാന്‍ സന്ദീപ് പരാതിക്കാരിയോട് ആവശ്യപ്പെടുകയായിരുന്നു. രാത്രിയോടെ ഹോസ്റ്റല്‍ അടച്ചതിനാല്‍ കാഠ്‌മണ്ഡുവിലെ ഹോട്ടലില്‍ താമസിക്കാന്‍ നിര്‍ബന്ധിതയായി. തുടര്‍ന്നാണ് പീഡനമുണ്ടായതെന്നുമാണ് പരാതിയില്‍ പറയുന്നത്.