ഇസ്ലാമാബാദ്:കൊവിഡ് വാക്‌സിൻ ഇറക്കുമതിക്ക് അന്തിമ ഉത്തരവ് നൽകിയിട്ടില്ലെന്ന് പാകിസ്ഥാൻ സർക്കാർ അറിയിച്ചു. വാക്‌സിൻ ഇറക്കുമതിക്കുള്ള പാകിസ്ഥാന്‍റെ അഭ്യർഥന ഇതുവരെ വാക്‌സിൻ നിർമാതാക്കൾ സ്വീകരിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ സർക്കാർ വ്യക്തമാക്കി. മുൻനിര ആരോഗ്യ പ്രവർത്തകർക്കും മറ്റ് ജനങ്ങൾക്കും വേണ്ടി വാക്‌സിൻ വേഗത്തിൽ നേടാൻ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ സ്പെഷ്യൽ അസിസ്റ്റന്‍റ് ഡോ. ഫൈസൽ ഖാൻ പറഞ്ഞു.
ചൈനീസ് കമ്പനിയായ സിനോഫാർമിൽ നിന്ന് വാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള തടസം ഉടൻ നീക്കം ചെയ്യുമെന്നും കറാച്ചിയിലെ ഒന്നാം ഘട്ട പരീക്ഷണങ്ങൾ അവസാനിക്കാറായെന്നും റിപ്പോർട്ടുകളുണ്ട്. പാകിസ്ഥാനിൽ ഇതുവരെ 5,14,338 കൊവിഡ് കേസുകളും 10,863 മരണവും സ്ഥിരീകരിച്ചു.
സിനോഫാം അതിന്‍റെ വിവരങ്ങൾ പാകിസ്ഥാൻ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയ്‌ക്ക് സമർപ്പിച്ചിട്ടുണ്ടെങ്കിലും സംഭരണത്തിന്‍റെ പേരിൽ കരാറുകൾ ഉണ്ടാക്കിയിട്ടില്ലെന്ന് ആരോഗ്യ വിദഗ്‌ധൻ പറഞ്ഞു. ചൈനീസ് കമ്പനിയായ കാൻസിനോയുടെ വാക്‌സിൻ പരീക്ഷണങ്ങൾ നടക്കുകയാണ്. ചില ഡാറ്റ സമർപ്പിച്ച റഷ്യൻ വാക്‌സിൻ സ്‌പുട്‌നിക് വിയ്‌ക്ക് വേണ്ടി കൂടുതൽ വിവരങ്ങൾ തേടിയതായും ആസ്ട്രാസെനെക്കയുടെ വാക്‌സിൻ ലഭിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.