എറണാകുളം:വർഷങ്ങളായി നെൽകൃഷി നടത്തിയിരുന്ന പാടശേഖരം നാശത്തിന്‍റെ വക്കിൽ. നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ പാടശേഖരമാണ് പ്രളയത്തിന് ശേഷം കൃഷിയോഗ്യമല്ലാതായത്. പ്രളയത്തെ തുടർന്ന് മണ്ണും ചെളിയും അടിഞ്ഞ് ഭൂമിയിൽ കൃഷി ചെയ്യാനാകാതെ വരികയായിരുന്നു. അറുപത് ഏക്കറോളം പാടശേഖരമാണ് നാശത്തിന്‍റെ വക്കിലായത്.
കഴിഞ്ഞ തവണയുണ്ടായ പ്രളയത്തിൽ കിലോമീറ്ററോളം ദൂരം ചെളി വന്ന് അടിഞ്ഞ് തോട് നികന്നതിനെ തുടർന്ന് ചെറിയ മഴയിൽ പോലും പാടശേഖരത്തിൽ വലിയ അളവിൽ വെള്ളം ഒഴുകിയെത്തും. കൃഷി ഇറക്കിയാൽ കൃഷി ഇടത്തിൽ നിന്ന് വെള്ളം തോട്ടിലേക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്.