ന്യൂഡൽഹി :രാജ്യവ്യാപകമായുണ്ടായ അക്രമ പ്രവർത്തനങ്ങളിൽ പങ്കുള്ളതായി ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) നിരോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കം നടത്തുന്നു. ഏപ്രിൽ 10 ന് രാമനവമി ഘോഷയാത്രയ്ക്കിടെ നിരവധി സംസ്ഥാനങ്ങളിൽ നടന്ന അക്രമ സംഭവങ്ങളില്‍ പി.എഫ്.ഐയുടെ പങ്ക് ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ ഇന്‍റലിജൻസ് ഏജൻസികൾ ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്നാണ് മന്ത്രാലയം ഈ നീക്കം നടത്തുന്നത്.
പി.എഫ്.ഐ ശക്തിപ്പെടുന്നതായി റിപ്പോര്‍ട്ട് : മധ്യപ്രദേശ്, രാജസ്ഥാൻ, ഗോവ, ഗുജറാത്ത്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അക്രമ സംഭവങ്ങളുണ്ടായത്. ഇവിടെ നടന്ന സംഭവങ്ങളിൽ പി.എഫ്.ഐയുടെ പങ്ക് വ്യക്തമാക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് ഉദ്ധരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാജ്യത്തിന്‍റെ പല മേഖലകളിലും പി.എഫ്.ഐ കൈവരിക്കുന്ന വളർച്ചയെക്കുറിച്ചും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
അങ്ങനെ എന്‍.ഡി.എഫ് പോപ്പുലര്‍ ഫ്രണ്ടായി :നാഷണൽ ഡെവലപ്‌മെന്‍റ് ഫ്രണ്ട് (എൻ.ഡി.എഫ്), തമിഴ്‌നാട് ആസ്ഥാനമായുള്ള മനിത നീതി പസാരൈ, കർണാടക ആസ്ഥാനമായുള്ള ഫോറം ഫോർ ഡിഗ്നിറ്റി എന്നിവയുൾപ്പെടെ നിരവധി സംഘടനകള്‍ ലയിച്ച് 2006-ൽ രൂപീകരിച്ച സംഘടനയാണ് പി.എഫ്.ഐ. തുടക്കത്തിൽ കേരളം, തമിഴ്‌നാട്, കർണാടക തുടങ്ങിയ ഏതാനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു പ്രവര്‍ത്തനം. നിലവില്‍ ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, അസം എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ സംഘടന അടിത്തറ സ്ഥാപിച്ചു.