ന്യൂഡൽഹി: തെലുഗു സംസാരിക്കുന്ന സംസ്ഥാനങ്ങളായ തെലങ്കാനയേയും ആന്ധ്രാപ്രദേശിനെയും ബന്ധിപ്പിക്കുന്ന ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്‌ത് പ്രധാനമന്ത്രി. സെക്കന്തരാബാദിനെ വിശാഖപട്ടണവുമായി ബന്ധിപ്പിച്ചുകൊണ്ട് എട്ടര മണിക്കൂര്‍ കൊണ്ട് ഏകദേശം 700 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ട്രെയിൻ പൊങ്കൽ ദിനത്തിലാണ് വീഡിയോ കോണ്‍ഫറന്‍സ് വഴിപ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തത്. ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന എട്ടാമത്തെ വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനാണ് ഇന്ന് മുതൽ പ്രവർത്തനമാരംഭിച്ചത്.
എട്ടര മണിക്കൂര്‍ കൊണ്ട് 700 കിലോമീറ്റര്‍, സെക്കന്തരാബാദ് - വിശാഖപട്ടണം വന്ദേ ഭാരത് എക്‌സ്‌പ്രസ് ഫ്ലാഗ് ഓഫ് ചെയ്‌ത് പ്രധാനമന്ത്രി
ആന്ധ്രാപ്രദേശിനെയും തെലങ്കാനയേയും ബന്ധിപ്പിച്ചുള്ള ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് രണ്ടു സംസ്ഥാനങ്ങൾക്കുമുള്ള പൊങ്കൽ സമ്മാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു
ഈ ഉത്സവാന്തരീക്ഷത്തിൽ തെലങ്കാനയ്‌ക്കും ആന്ധ്രാപ്രദേശിനും മഹത്തായ സമ്മാനമാണ് ലഭിച്ചതെന്നും വന്ദേ ഭാരത് എക്‌സ്‌പ്രസ് തെലങ്കാനയുടെയും ആന്ധ്രാപ്രദേശിന്‍റെയും ഒരേ സംസ്‌കാരത്തെയും ഒരേ പൈതൃകത്തെയും ബന്ധിപ്പിക്കുന്നതാണെന്നും പദ്ധതി ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ശനിയാഴ്‌ച രാവിലെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് വന്ദേ ഭാരത് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫിന് മുൻപുള്ള പരിശോധന നടത്തി.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, രാജമുണ്ട്രി, വിജയവാഡ എന്നീ സ്റ്റേഷനുകളിലും തെലങ്കാനയിലെ ഖമ്മം, വാറംഗൽ, സെക്കന്തരാബാദ് സ്റ്റേഷനുകളിലുമാണ് ട്രെയിനിന് സ്റ്റോപ്പുകളുണ്ടാവുക.