ഭുവനേശ്വർ: മയിലുകളുടെ ചങ്ങാതിയാണ് കന്‍ഹു. കൻഹുവിന്‍റെ നീട്ടിയുള്ള ഒരു വിളി മതി തൊട്ടടുത്തുള്ള കാടുകളില്‍ നിന്നും മയിലുകള്‍ കൂട്ടത്തോടെ ഓടിയെത്താന്‍. കൻഹു നല്‍കുന്ന തീറ്റ കൊത്തിയെടുക്കും. ഒപ്പം നൃത്തം ചെയ്യും. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ അവർ ഏറെ സമയം ചെലവഴിക്കും. കൻഹു തിരിച്ചു പോകുന്നതോടെ മയിലുകളും കാട്ടിലേക്ക് മടങ്ങും.
കൻഹുവും മയിലുകളും; അസാധാരണ ആത്മബന്ധത്തിന്‍റെ കഥ പകരം വെക്കാനില്ലാത്ത ആത്മ ബന്ധമാണ് കൻഹുവും ഈ മയിലുകളും തമ്മിലുള്ളത്. ഒഡിഷയുടെ തലസ്ഥാന നഗരമായ ഭുവനേശ്വറില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള നരജ് എന്ന ഈ സ്ഥലം സഞ്ചാരികളെ ആകർഷിക്കുന്നതിന് പ്രധാന കാരണം ജൂനിയർ പീകോക്ക് മാന്‍ എന്നറിയപ്പെടുന്ന കന്‍ഹു ബെഹറയും അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട മയിലുകളും ആണ്.
ഒഡിഷയിലെ പീകോക്ക് മാന്‍ എന്നറിയപ്പെട്ട പാനു ബഹറയുടെ പേരക്കുട്ടിയാണ് കന്‍ഹു. 1999-ലെ മഹാ ചുഴലിക്കാറ്റിനു ശേഷമാണ് പാനു തന്‍റെ വീട്ടിലെത്തിയ മൂന്ന് മയിലുകളെ സംരക്ഷിക്കുവാന്‍ തീരുമാനിച്ചത്. ക്രമേണ മയിലുകളോടുള്ള പാനുവിന്റെ സ്‌നേഹം വളർന്നു. ഒപ്പം പാനു സംരക്ഷിക്കുന്ന മയിലുകളുടെ എണ്ണം കൂടി വരുകയും ചെയ്‌തു. ഇപ്പോൾ ഇവിടം മയിലുകളുടെ താഴ്‌വര എന്നാണറിയപ്പെടുന്നത്. 2017ൽ പാനുവിന്‍റ മരണശേഷം മയിലുകളുടെ സംരക്ഷണ ചുമതല കന്‍ഹു ഏറ്റെടുക്കുകയായിരുന്നു.
എന്നും രാവിലെയും വൈകിട്ടും കന്‍ഹു മയിലുകള്‍ക്കുള്ള ഭക്ഷണവുമായെത്തും. വിവിധ തരത്തിലുള്ള ധാന്യങ്ങളാണ് മയിലുകൾക്ക് തീറ്റയായി കൊടുക്കുന്നത്. ഒരു ദിവസം ശരാശരി 500 മുതല്‍ 600 രൂപ വരെയാണ് തീറ്റയിനത്തിൽ കൻഹുവിന് ചെലവാകുന്നത്. ഈ പക്ഷികളോടുള്ള കന്‍ഹുവിന്റെ സ്‌നേഹം തിരിച്ചറിയുന്ന സന്ദര്‍ശകരും പണം നൽകാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന പണം മയിലുകളുടെ തീറ്റയ്‌ക്കായി കൻഹു നീക്കി വെക്കും. ഇന്ന് കൻഹുവിന് കൂട്ട് മയിലുകള്‍ മാത്രമല്ല. പ്രാവുകളും മൈനകളുമൊക്കെ കൻഹുവിന്‍റെ വിളികേൾക്കാനും അയാൾ വിതറുന്ന കരുതലിന്‍റെ തീറ്റ കൊത്തിയെടുക്കാനും എത്താറുണ്ട്.