കിയോഞ്ചാര്‍ (ഒഡിഷ): ഒഡിഷയിലെ കിയോഞ്ചാര്‍ ജില്ലയില്‍ രാമ നവമി ഘോഷയാത്രക്കിടെ സംഘര്‍ഷമുണ്ടായതിന്‍റെ പശ്ചാത്തലത്തില്‍ മേഖലയിലെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. സംഘര്‍ഷമുണ്ടായ ജോഡ പട്ടണത്തില്‍ നിരോധനാജ്ഞ 24 മണിക്കൂര്‍ നേരത്തേക്ക് നീട്ടി ജില്ല ഭരണകൂടം ഉത്തരവിറക്കി. തിങ്കളാഴ്‌ചയാണ് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ജനക്കൂട്ടം ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് നിരോധനാജ്ഞ നീട്ടിയതെന്നും അഭ്യൂഹങ്ങള്‍ പരത്താതിരിക്കുന്നതിനാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇരു സമുദായങ്ങളിലേയും നേതാക്കളുമായി കിയോഞ്ചാർ പൊലീസ് സൂപ്രണ്ട് ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു. ക്രമ സമാധാനം നിലനിര്‍ത്തുന്നതിനായി വന്‍ പൊലീസ് സന്നാഹമാണ് മേഖലയില്‍ വിന്യസിച്ചിട്ടുള്ളത്.
നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയിലെ ബാങ്ക്, മിനറല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. തിങ്കളാഴ്‌ച പൊലീസ് അനുമതി നിഷേധിച്ചെങ്കിലും ഒരു കൂട്ടമാളുകള്‍ ജോഡ പട്ടണത്തില്‍ രാമ നവമി ഘോഷയാത്ര നടത്തുകയായിരുന്നു. മറ്റൊരു സമുദായത്തില്‍പ്പെട്ടവര്‍ ഘോഷയാത്ര തടഞ്ഞതോടെ മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തു. സംഘര്‍ഷത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്‌തിരുന്നു.