മുംബൈ: റഷ്യ യുക്രൈനെ ആക്രമിച്ചതിന് പിന്നാലെ ഇടിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി. സെൻസെക്‌സ് 1432.50 പോയിന്‍റും നിഫ്റ്റി 410.70 പോയിന്‍റും ഇടിഞ്ഞാണ് വ്യാപാരം ആരംഭിച്ചത്. യുക്രൈന്‍ പ്രതിസന്ധി ഓഹരി വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
വ്യാഴാഴ്‌ച രാവിലെ 9.15ന് ബിഎസ്ഇ സെൻസെക്‌സ് 1432.50 പോയിന്‍റ് താഴ്‌ന്നു. 2.50 ശതമാനമാണ് ഇടിവ്. 55,799.56 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് 55,147.73 പോയിന്‍റായി താഴ്‌ന്നു. എൻഎസ്‌ഇ നിഫ്റ്റി 16,652.60 പോയിന്‍റിലാണ് വ്യാപാരം ആരംഭിച്ചത്. 2.41 ശതമാനം ഇടിവാണ് നിഫ്‌റ്റിയില്‍ രാവിലെ രേഖപ്പെടുത്തിയത്. 500.90 പോയിന്‍റ് ഇടിഞ്ഞ് 16,562.35 പോയിന്‍റിലാണ് രാവിലത്തെ വ്യാപാരം അവസാനിപ്പിച്ചത്.
ഉച്ചയ്ക്ക് 12 മണിക്ക് സെന്‍സെക്‌സ് 1707.25 പോയിന്‍റ് താഴ്‌ന്നു. 55,565.96 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം 57,232.06 പോയിന്‍റിലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മഹീന്ദ്ര മഹീന്ദ്ര, ഏഷ്യന്‍ പെയിന്‍റ്സ്, എച്ച്സിഎല്‍ ടെക്‌നോളജീസ് എന്നി കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്.
എണ്ണവില 100 ഡോളര്‍ കടന്നു