ന്യൂഡൽഹി:കൊവാക്സിൻ ഉത്പാദിപ്പിക്കുന്നതിനായി മറ്റ് വാക്സിൻ നിർമാതാക്കൾക്കളെ ക്ഷണിക്കുന്നതിൽ കേന്ദ്രം വരുത്തിയ കാലതാമസം മൂലം രാജ്യത്ത് വർധിച്ച കൊവിഡ് കേസുകൾക്കും കൊവിഡിൽ പൊലിഞ്ഞ ജീവനുകൾക്കും ആരാണ് ഉത്തരവാദിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം.
രാജ്യത്ത് മറ്റ് വാക്സിൻ നിർമാതാക്കൾക്ക് നിർബന്ധിത ലൈസൻസുകൾ നൽകണമെന്ന നിർദ്ദേശം നാളുകൾക്ക് മുമ്പ് കോൺഗ്രസ് മുന്നോട്ട് വെച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ നാലാഴ്ചകൾ പിന്നിട്ട ശേഷമാണ് മറ്റ് നിർമാതാക്കളെ ക്ഷണിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതെന്ന് ചിദംബംരം ട്വീറ്റ് ചെയ്തു. നാലാഴ്ചത്തെ കാലതാമസം കാരണം വാക്സിൻ ലഭിക്കാതെയുള്ള രോഗവ്യാപനത്തിനും കൊവിഡ് മരണങ്ങൾക്കും ആരാണ് ഉത്തരവാദിയെന്നും ചിദംബംരം ചോദിച്ചു. വാക്സിനുകൾ ഇറക്കുമതി ചെയ്യാനായി ഉത്തരവ് നൽകിയിട്ടുള്ള ഒരു വിദേശ നിർമ്മാതാവിനെയും കേന്ദ്രസർക്കാർ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നത് ശരിയല്ലെ എന്നും കോൺഗ്രസ് നേതാവ് ചോദിച്ചു. കേന്ദ്രസർക്കാർ ഇന്ത്യയിലെ ജനങ്ങളോട് കള്ളം പറയുന്നത് തുടരുകയാണെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.