അമരാവതി: തടിയിൽ നിർമിച്ച കളിപ്പാട്ടങ്ങള്‍ വാങ്ങാനിറങ്ങുമ്പോൾ ഏവരും തെരഞ്ഞെടുത്തിരുന്നത് കൊണ്ടപ്പള്ളിയിലെ കളിപ്പാട്ടങ്ങളായിരുന്നു. എന്നാൽ കളിപ്പാട്ട വിപണിയിൽ പേരെടുത്ത മറ്റൊരു നാടാണ് ആന്ധ്രപ്രദേശിലെ ഉദയഗിരി. കളിപ്പാട്ട നിർമിതിയിൽ പ്രതീക്ഷകൾ കവച്ചു വക്കുന്ന രീതിയിലാണ് തടിയിൽ തീർത്ത കളിപ്പാട്ടങ്ങളുമായി ഉദയഗിരി വിപണയിലെത്തുന്നത്.
തടിയിൽ തീർത്ത കളിപ്പാട്ടങ്ങളുമായി ഉദയഗിരി ഉദയഗിരിയിലെ ദിലാവര്‍ ഭായ് തെരുവിലാണ് തടി കഷണങ്ങൾക്ക് ജീവൻ വയ്ക്കുകയും അവ മനോഹരമായ കരകൗശല രൂപങ്ങളായി മാറുകയും ചെയ്യുന്നത്. ഉദയഗിരി വനത്തിലെ മരങ്ങളിൽ നിന്നാണ് നിർമാണത്തിനാവശ്യമായ തടി കഷണങ്ങൾ ശേഖരിക്കുന്നത്. കളിപ്പാട്ടങ്ങൾ മാത്രമല്ല.. സ്‌പൂണുകൾ, ഫോര്‍ക്കുകള്‍, പ്ലേറ്റുകള്‍, ട്രേകള്‍, മുടിയിൽ ഉപയോഗിക്കുന്ന സ്ലേഡുകൾ എന്നിവയും ഇവിടെ നിർമിക്കുന്നുണ്ട്. ഉപഭോക്താക്കൾ വില നോക്കാതെ വാങ്ങും വിധം അതിമനോഹരമായാണ് ഇവയുടെ നിർമാണം.
ഗൗസിയാ ബീഗമാണ് ഇവിടുത്തെ മുഖ്യ കരകൗശല വിദഗ്‌ധ. അച്ഛനില്‍ നിന്നും പാരമ്പര്യമായി ലഭിച്ച കലയെ അവർ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുകയായിരുന്നു. ആ ദൗത്യം ഭംഗിയായി നിര്‍വഹിച്ച് ലോകമെമ്പാടും തന്‍റെ ഉൽപന്നങ്ങളെ അവർ പ്രശസ്‌തമാക്കി. കഴിഞ്ഞ 15 വര്‍ഷമായി നിരവധി സ്‌ത്രീകള്‍ക്കാണ് ഗൗസിയാ ബീഗം തന്‍റെ കഴിവുകള്‍ പകര്‍ന്നു നൽകുകയും സ്വന്തമായി ഉപജീവന മാർഗം കണ്ടെത്താൻ സഹായിക്കുകയും ചെയ്തത്.
ഇരുനൂറിലധികം കരകൗശല വസ്‌തുക്കള്‍ക്കാണ് ഗൗസിയാ ബീഗത്തിന്‍റെ നേതൃത്വത്തിൽ ഉദയഗിരിയിൽ ജീവന്‍ നല്‍കുന്നത്. ഡല്‍ഹിയിലെ ഹുന്നാര്‍ ഹാത്തില്‍ നടന്ന കരകൗശല മേളയില്‍ ഉദയഗിരിയിലെ ഉൽപന്നങ്ങൾ കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി അത്യധികം ആകൃഷ്‌ടനായി. നിർമാണരീതിയും വിശദാംശങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു.
കാലത്തിനൊപ്പം ഉദയഗിരിയും തൊഴിലാളികളും മാറുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. തൊഴിലാളികളായ എല്ലാ സ്‌ത്രീകളുടെയും പ്രവർത്തനങ്ങൾ ഡിജിറ്റലായി മാറി. ലേപാക്ഷിയുടെയും മറ്റ് ചില സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ അവർ വിപണി വർധിപ്പിക്കുകയാണ്. നിർമാണ മികവില്‍ പരിസ്ഥിതി പ്രേമികൾ പോലും ആഗ്രഹിച്ച് പോകുകയാണ് ഉദയഗിരിയിലെ തടി ഉൽപന്നങ്ങൾ.