താലിബാൻ മുഖ്യ മധ്യവർത്തി ഷെർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായ് ഇന്ത്യയുടെ അഫ്ഘാനിസ്ഥാനിലെ പങ്കാളിത്തത്തെ “നിഷേധാത്മകം” എന്ന് വിമർശിച്ചതായുള്ള വാർത്തകൾക്കിടയിലും “കശ്മീർ പ്രശ്നം പരിഹരിക്കുന്നത് വരെ ഇരു കൂട്ടർക്കുമിടയിൽ സൗഹൃദം സാധ്യമല്ല” എന്ന് താലിബാൻ വക്താവ് ട്വീറ്റ് ചെയ്തത് വൻ കുഴപ്പം സൃഷ്ടിച്ചതിന്നുമിടയിൽ ഒരു മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ നിലപാടുകളിൽ മാറ്റമില്ലെന്നും താലിബാൻ കശ്മീർ വിഷയത്തിൽ തൽപ്പരരല്ല എന്നും ആത്മ വിശ്വാസം പ്രകടിപ്പിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തക സ്മിതാ ശര്‍മ്മയുമായി നടത്തിയ ഒരു പ്രത്യേക അഭിമുഖ സംഭാഷണത്തില്‍ കാബൂളിലെ മുന്‍ അംബാസിഡറും ദേശീയ സുരക്ഷാ ഉപദേശക സമിതിയിലെ (എന്‍ എസ് എ ബി) നിലവിലുള്ള അംഗവുമായ അമര്‍ സിന്‍ഹ ഇങ്ങനെ പറഞ്ഞു, 'കശ്മീരിലോ അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലോ തങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് താലിബാന്‍ ഒരിക്കലും പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. പാകിസ്ഥാനിലെ ചില വിഭാഗങ്ങള്‍ ഈ രണ്ടു പ്രശ്‌നങ്ങളുമായി പരസ്പരം ബന്ധപ്പെടുത്തുവാന്‍ ശ്രമിച്ചു വരുന്നുണ്ട്. ഈ രണ്ട് പ്രശ്‌നങ്ങളും കൂട്ടി കെട്ടുവാന്‍ അവര്‍ ആഗ്രഹിക്കുന്നതിന് ലളിതമായ ഒരു കാരണമുണ്ട്. എന്നാല്‍ മാത്രമേ അമേരിക്കയെ വീണ്ടും ഇവിടേക്ക് കൊണ്ടു വരുവാന്‍ അവര്‍ക്ക് കഴിയുകയുള്ളൂ. കാരണം അമേരിക്കയെ സംബന്ധിച്ചിടത്തോളം അഫ്ഗാനുമായി ബന്ധപ്പെട്ട സമവാക്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം രണ്ട് ഭാഗങ്ങളും സംബന്ധിച്ചുള്ള സമവാക്യങ്ങള്‍ പ്രധാനമാണ്. ഒരു അളവ് വരെ പ്രാധാന്യം അല്ലെങ്കില്‍ ബന്ധം അവ തമ്മിലുണ്ടാവണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.''
യുദ്ധം കൊണ്ട് പൊറുതി മുട്ടിയ അഫ്ഗാനിസ്ഥാനില്‍ ദേശീയ സമാധാനം ഉണ്ടാവണമെന്നും പരസ്പരം വിട്ടു വീഴ്ച ചെയ്ത് മുന്നോട്ട് പോകാനുള്ള പ്രക്രിയ വേണമെന്നും അതിയായി ആഗ്രഹിക്കുന്ന, പ്രാദേശിക തലത്തില്‍ ഏറെ താല്‍പ്പര്യങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദോഹ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന താലിബാന്‍റെ വക്താവിന്‍റെ രാഷ്ട്രീയ ഓഫീസ് പിന്നീട് വിവാദമായി തീര്‍ന്ന ട്വീറ്റ് നിഷേധിക്കുകയുണ്ടായി. മറ്റ് അയല്‍ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല ഇസ്ലാമിക് ഭരണകൂടം എന്ന് അവര്‍ അടി വരയിട്ട് പറയുന്നു.
“ താലിബാന്‍ ഇക്കാര്യം രണ്ട് ദിവസം മുന്‍പ് മാത്രമല്ല, 370-ആം വകുപ്പ് മാറ്റിയ വേളയിലും പറഞ്ഞിട്ടുള്ളതാണ്. ദോഹയിലെ സമാധാന ചര്‍ച്ചകളെ ഇത് ബാധിക്കാന്‍ പോകുന്നുണ്ടെന്ന് പാകിസ്ഥാന്‍ വിദേശ കാര്യമന്ത്രി അതിനിടയില്‍ പറയുകയുണ്ടായി. അപ്പോഴും താലിബാന്‍ വക്താവ് ഉടന്‍ തന്നെ മുന്നോട്ട് വന്ന് ഈ രണ്ട് പ്രശ്‌നങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതേയില്ല എന്ന് പറഞ്ഞിരുന്നു. 37-ആം വകുപ്പ് മാറ്റം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അത് ഞങ്ങള്‍ മാനിക്കുന്നുണ്ട്. കശ്മീര്‍ പ്രശ്‌നവും താലിബാനും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി ഞങ്ങള്‍ കാണുന്നില്ല. കഴിഞ്ഞ ആഴ്ച ചില താലിബാന്‍ പ്രസ്താവനകളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലുണ്ടായ പുകിലുകള്‍ ഞങ്ങളും കണ്ടിരുന്നു. കശ്മീരും അതുപോലുള്ള വിഷയങ്ങളും താലിബാന്‍ ഏറ്റു പിടിക്കുമെന്നുമൊക്കെ അതില്‍ പറയുന്നുണ്ടായിരുന്നു. പക്ഷെ അതൊക്കെ ചില ഗൂഢ ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് ഉണ്ടാക്കിയതാണെന്ന് ഞാന്‍ കരുതുന്നു. താലിബാന്‍ വക്താവ് സ്റ്റാനിക്‌സായും സുഹൈല്‍ ഷഹീനും മുന്നോട്ട് വന്ന് ഇത് വ്യക്തമാക്കേണ്ടതുണ്ട്. അതോടു കൂടി അനാവശ്യമായി സൃഷ്ടിച്ച ഈ വിവാദം കെട്ടടങ്ങും,'' അമര്‍ സിന്‍ഹ ഊന്നി പറഞ്ഞു.
2018-ല്‍ ആദ്യമായി, മറ്റുള്ളവരോടൊപ്പം മോസ്‌കോയില്‍ നടന്ന ചര്‍ച്ചാവേളയില്‍, താലിബാന്റെ പ്രതിനിധികളോടൊപ്പം ഒരു മുറി പങ്കിടുകയും, ഇന്ത്യക്ക് വേണ്ടി അനൗദ്യോഗിക പ്രതിനിധികള്‍ എന്ന നിലയില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്ത രണ്ട് വിരമിച്ച നയ തന്ത്ര പ്രതിനിധികളില്‍ ഒരാളായിരുന്നു സിന്‍ഹ. കഴിഞ്ഞ 18 വര്‍ഷമായി ഇന്ത്യ താലിബാനുമായി നേരിട്ട് ഇടപഴകുന്നത് വിസ്സമതിച്ചു കൊണ്ടിരിക്കുന്നു. അഫ്ഗാന്‍റെ നേതൃത്വത്തില്‍, അഫ്ഗാന്‍റെ സ്വന്തം, അഫ്ഗാന്‍ നിയന്ത്രിക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് മാത്രമാണ് ഇന്ത്യ പിന്തുണ നല്‍കിയത്. യു എസ്സിന്‍റെ പ്രത്യേക പ്രതിനിധി സാല്‍മെ ഖാലിസാദ് ഈ അടുത്തിടെ ഡല്‍ഹി സന്ദര്‍ശിച്ചതിനെ കുറിച്ചും അവിടെ വെച്ച് അദ്ദേഹം ഇന്ത്യ താലിബാനുമായി ചര്‍ച്ച നടത്തണമെന്നും, അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ പ്രക്രിയകളില്‍ കൂടുതല്‍ വലിയ പങ്കാളിത്തം വഹിക്കണമെന്നും ആവശ്യപ്പെട്ടതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സിന്‍ഹ പറഞ്ഞത് ഇന്ത്യ താലിബാന്‍ അടക്കമുള്ള എല്ലാ വിഭാഗങ്ങളുമായും ബന്ധം പുലര്‍ത്താന്‍ തയ്യാറാണെന്നും പക്ഷെ അതിന് അവരുടെ ഭാഗത്തു നിന്നുള്ള താല്‍പ്പര്യം അവര്‍ തെളിയിക്കേണ്ടതുണ്ട് എന്നുമാണ് മറുപടി പറഞ്ഞത്.
“ അഫ്ഗാനിസ്ഥാനിലെ എല്ലാ വിഭാഗങ്ങളുമായും ബന്ധപ്പെടുവാന്‍ ഇന്ത്യ തയ്യാറാണ്. വളരെ വ്യക്തമായ കാര്യമാണ് അത്. നമ്മുടെ തൊട്ടു അയല്‍പക്കത്തുള്ള കാര്യമാണിത്. അതിനാല്‍ എല്ലാ രാഷ്ട്രീയ ശക്തികളുമായും ബന്ധപ്പെടുവാന്‍ നമ്മള്‍ തയ്യാറാണ്. പക്ഷെ ഒരു രാഷ്ട്രീയ ശക്തിയായി മാറി എന്നെങ്കിലും ചുരുങ്ങിയത് താലിബാന്‍ തെളിയിക്കേണ്ടതുണ്ട്. അതുപോലെ കലാപം വിട്ട്, അഫ്ഗാന്‍ കാരെ കൊല്ലുന്നത് നിര്‍ത്തിയെന്നും അവര്‍ തെളിയിക്കണം,'' അമര്‍ സിന്‍ഹ പറഞ്ഞു. 'തങ്ങളുടെ അയല്‍പക്കങ്ങളില്‍ പലതും വിളിച്ചു പറയുന്നവരുടെ കൂടെ ചേരേണ്ടതുണ്ട് ഇന്ത്യ എന്ന് ഒരിക്കലും വിശ്വസിക്കുന്ന ആളല്ല ഞാന്‍. ഇന്ത്യക്ക് അതിന്‍റേ തായ നയങ്ങളുണ്ടാവണമെന്നും നമ്മുടെ മേഖലയില്‍ മികച്ച ഫലങ്ങള്‍ ഉളവാക്കുന്നതിനുള്ള ആത്മവിശ്വാസം അത് പുലര്‍ത്തി കൊണ്ടിരിക്കണമെന്നും ഞാന്‍ കരുതുന്നു. അങ്ങനെയല്ലെങ്കില്‍ പ്രാദേശികമായും ഒരു വന്‍ ശക്തിയായി ഉയര്‍ന്നു വരുന്നു നമ്മളെന്ന അവകാശ വാദം ഗുരുതരമാംവിധം വിലകുറച്ച് കാട്ടപ്പെടും. പ്രത്യേകിച്ചും നമ്മള്‍ മറ്റുള്ളവര്‍ ഉയര്‍ത്തുന്ന സ്വരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഒരു പ്രത്യേക തരം വീക്ഷണം പുറത്തു കാട്ടുവാന്‍ തുടങ്ങിയാല്‍,'' മുന്‍ നയതന്ത്ര പ്രതിനിധി പറഞ്ഞു.
എന്നിരുന്നാലും, ഇന്ത്യ പുറം വാതില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടാറുണ്ടെന്നും കാബൂളിലെ സംഭവ വികാസങ്ങള്‍ ഇന്ത്യ ദൂരെ നിന്ന് നോക്കി കാണുക മാത്രമാണ് ചെയ്യുന്നത് എന്നു പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ' നമ്മള്‍ ഒന്നും ചെയ്യുന്നില്ല എന്ന് പറയുന്നത് ശരിയായ മനസ്സിലാക്കലല്ല. വിലപേശല്‍ ചര്‍ച്ചകളും അഭിപ്രായം സ്വരൂപിക്കലുമെല്ലാം എപ്പോഴും പൊതു വേദിയില്‍ തന്നെ ചെയ്തു കൊള്ളണമെന്നില്ല. പിന്നാമ്പുറങ്ങളില്‍ നമ്മുടെ എംബസിയും അംബാസിഡറും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം സജീവമാണ്. ചുരുങ്ങിയത് അവര്‍ അഫ്ഗാന്‍ സര്‍ക്കാരിന് ഉപദേശങ്ങളെങ്കിലും നല്‍കുന്നുണ്ട്,'' സിന്‍ഹ മറുപടി പറഞ്ഞു. “ ഞാന്‍ അതിന്‍റെ ഭാഗമായിരുന്നില്ല. (പിന്നാമ്പുറ ചര്‍ച്ചകളുടെ) പക്ഷെ ഒരു കാര്യം എനിക്കുറപ്പാണ്. ഇന്ത്യാ സര്‍ക്കാര്‍ വെറുതെ കാര്യങ്ങള്‍ നോക്കി ഇരിക്കുക മാത്രമല്ല ചെയ്തു കൊണ്ടിരിക്കുന്നത്. ഒട്ടേറെ കാര്യങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. ചില കാര്യങ്ങള്‍ എല്ലാം നിശബ്ദമായി ചെയ്യുന്നതാണ് നല്ലത്. പ്രത്യേകിച്ച് നിങ്ങളുടെ പഴയ സുഹൃത്തുക്കളുമായി ചേര്‍ന്നു ചെയ്യുന്നത്. നമ്മുടെ പ്രശ്‌നം നമുക്ക് അവിടെ (ഇന്ത്യ) ഒട്ടേറെ സുഹൃത്തുക്കളുണ്ട് എന്നുള്ളതാണ്. അതിനാല്‍ നമുക്ക് പക്ഷം പിടിക്കാനോ ഒരാളെ ഒഴിവാക്കി മറ്റൊരാളെ തിരഞ്ഞെടുക്കാനോ കഴിയില്ല. അതിനാല്‍ വളരെ നിശബ്ദമായി നമ്മുടെ ഉല്‍കണ്ഠകളെ അവരെ അറിയിക്കുകയും, മെച്ചപ്പെട്ട വഴി തെരഞ്ഞെടുത്ത് മുന്നോട്ട് പോകുവാന്‍ അവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ്-19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജലാലബാദിലേയും ഹെരാത്തിലേയും ഇന്ത്യ കോണ്‍സിലേറ്റുകള്‍ അടച്ചു പൂട്ടി എന്ന വാര്‍ത്തയെ കുറിച്ച് ചോദിച്ചപ്പോള്‍ മഹാമാരി മൂലം താല്‍ക്കാലികമായി അടച്ചു പൂട്ടിയതാകാനേ വഴിയുള്ളൂ എന്നാണ് അമര്‍ സിന്‍ഹ പറഞ്ഞത്. “സ്ഥിതി ചെയ്യുന്ന ഇടത്തിന്‍റെ പ്രത്യേകത മൂലം ഹെരാത്തിലും ജലാലബാദിലുമൊക്കെ ഈ വൈറസിനെ അവര്‍ ഭയക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഹെരാത്ത് വല്ലാതെ വൈറസ് ബാധിച്ച ഇടമാണ്. ഇറാനില്‍ നിന്നും വൈറസ് അഫ്ഗാനില്‍ എത്തിയശേഷം ആദ്യം പടര്‍ന്നു പിടിച്ച ഇടം. അതിനാല്‍ കോവിഡുമായി ബന്ധപ്പെട്ടാണ് ഈ സംഭവ വികാസം ഉണ്ടായിരിക്കുന്നത് എന്നതാണ് ഞാന്‍ മനസ്സിലാക്കിയ കാരണം. ഇത് താല്‍ക്കാലിക നടപടികള്‍ മാത്രമാണ്. നമുക്ക് കാത്തിരുന്ന് ശ്രദ്ധിക്കാം. ജലാലബാദിലേയും ഹെരാത്തിലേയും ജനങ്ങള്‍ക്ക് സഹായം ലഭിക്കുന്നതിനായി അവര്‍ അവിടെ എത്തുകയും ഇപ്പോള്‍ അടച്ചു പൂട്ടല്‍ പ്രഖ്യാപിക്കുകയും ചെയ്തതിനാല്‍ കാര്യങ്ങള്‍ പ്രയാസമായിരിക്കുകയാണ്. അതിനാല്‍ ഇത് ഒരു ലളിതമായ വൈദ്യ ശാസ്ത്ര മുന്‍ കരുതല്‍ ആണ്,'' അദ്ദേഹം പറഞ്ഞു.
യു എസ്-താലിബാന്‍ സമാധാന കരാര്‍, അഫ്ഗാനകത്ത് നടക്കുന്ന ചര്‍ച്ചകള്‍, അഫ്ഗാന്‍ അധികാരത്തില്‍ വന്നാല്‍ 1996-ലെ സ്ഥിതി ഗതികള്‍ തിരിച്ചു വരികയായിരിക്കും സംഭവിക്കുക, ഐ സി-814 തട്ടി കൊണ്ടു പോകലും മറ്റുമായി ബന്ധപ്പെട്ട് ഇന്ത്യക്കുള്ള വിശ്വാസ കുറവ് എന്നിവയെ ചുറ്റിപറ്റിയുള്ള ഇന്ത്യയുടെ ഉല്‍കണ്ഠയെ കുറിച്ച് സ്മിതാ ശര്‍മ്മ അമര്‍ സിന്‍ഹയുമായി സംസാരിച്ചു.
ചോദ്യം: ഫെബ്രുവരിയില്‍ കൊട്ടി ഘോഷിച്ച് ഉണ്ടാക്കിയ യുഎസ്-താലിബാന്‍ സ്മധാന കരാര്‍ എത്രത്തോളം ദുര്‍ബലമാണ്? അത് തകര്‍ച്ചയുടെ വക്കിലായിക്കഴിഞ്ഞോ?
അമര്‍ സിന്‍ഹ:അത് യഥാര്‍ത്ഥത്തില്‍ ഒരു സമാധാന കരാര്‍ തന്നെയല്ല. അഫ്ഘാനിസ്ഥാനില്‍ സമധാനം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് എന്നു പറഞ്ഞു കൊണ്ട് യുസ് എസും താലിബാനും തമ്മില്‍ ഉണ്ടാക്കിയ ഒരു കരാര്‍ ആണത്. ഫെബ്രുവരി 29-ന് ഉണ്ടാക്കിയ ആ കരാര്‍ യു എസ് സൈന്യത്തിന്റെ പിന്‍ മാറ്റത്തെ കുറിച്ച് പറയുന്നു. എത്രത്തോളം തടവുകാരെ വിട്ടയക്കണം, അത് എന്ന് ആരംഭിക്കണം, താലിബാന്‍റെ യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ യു എസ് നീക്കാന്‍ പോകുന്നത് കൃത്യമായി ഏത് തീയ്യതി തൊട്ടായിരിക്കും തുടങ്ങിയ നിരവധി കാര്യങ്ങള്‍ സംബന്ധിച്ച് ചില സമയ പട്ടികയും ഉറപ്പുകളുമൊക്കെ അത് നല്‍കുന്നുണ്ട്. ആ കരാര്‍ പ്രധാനമായും കുഴപ്പത്തിലാവാന്‍ കാരണമായത് അതില്‍ പറഞ്ഞിരിക്കുന്ന സമയ ക്രമങ്ങള്‍ വല്ലാതെ ഉത്സാഹം കാട്ടുന്നതാണ് എന്നതാണ്. അത് സര്‍ക്കാര്‍ രൂപീകരണ സമയവുമായി ചേര്‍ന്നു വന്നിരിക്കുന്നു. അതോടൊപ്പം തന്നെ അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് തൊട്ടുമായാണ് ആ സമയ ക്രമങ്ങളൊക്കെയും. ഈ രണ്ട് പ്രക്രിയകളും സമാന്തരമായി നീങ്ങുകയാണ്. അഫ്ഗാനിസ്ഥാനകത്ത് നടത്തേണ്ട ചര്‍ച്ച മാര്‍ച്ച്-10 ന് തുടങ്ങാമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. അതേ സമയം പ്രസിഡന്‍റ് ഘനിയും, അബ്ദുള്ള അബ്ദുള്ളയും മാര്‍ച്ച്-9-ന് മാത്രമാണ് സത്യപ്രതിഞ്ജ ചെയ്തിട്ടുള്ളത്. രണ്ട് പ്രസിഡന്‍റുമാര്‍ക്കും രണ്ട് വ്യത്യസ്ത തീയ്യതികളാണ് സത്യപ്രതിഞ്ജക്ക് നിശ്ചയിച്ചത്. ഭാഗ്യം എന്ന് പറയട്ടെ ആ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു കഴിഞ്ഞു ഇപ്പോള്‍. അഫ്ഗാനിലെ രാഷ്ട്രീയ വരേണ്യരെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രധാനപ്പെട്ട ഒരു നടപടി തന്നെയായിരുന്നു. കാരണം താലിബാനെ അഫ്ഗാനിസ്ഥാനകത്ത് ഉള്ള ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുവാന്‍ അവര്‍ക്കിപ്പോള്‍ ഒരു സംയുക്ത വേദി ഉണ്ടായിരിക്കുന്നു.
ചോദ്യം: അഫ്ഗാനിസ്ഥാന്‍ കഴിഞ്ഞ ദശാംബ്ദങ്ങളില്‍ നേടിയ ജനാധിപത്യപരമായ നേട്ടങ്ങള്‍ എത്രത്തോളം അപകട ഭീഷണിയാണ് നേരിടുന്നത്, പ്രത്യേകിച്ചും യുഎസ് - താലിബാന്‍ കരാറിന്‍റെ പശ്ചാത്തലത്തില്‍ കൂടുതലും?
ഉത്തരം:എഴുതി വെച്ചതുപോലെ കാര്യങ്ങള്‍ നടന്നു വരികയാണെങ്കില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും നമുക്ക് എന്ന് ഞാന്‍ കരുതുന്നില്ല. ആ കരാര്‍ യഥാര്‍ത്ഥത്തില്‍ താലിബാനെ ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അഫ്ഗാന്‍ സര്‍ക്കാരുമായും സമൂഹവുമായും വീണ്ടും ഇടപഴകുന്നതിലേക്ക് തിരിച്ചു കൊണ്ടു വരികയാണ്. തികഞ്ഞ വിശ്വാസത്തോടെ അത് താലിബാന്‍ നടപ്പിലാക്കിയാല്‍ തീര്‍ച്ചയായും അത് നല്ല ഫലങ്ങളും സമാധാനവും കൊണ്ടു വരുന്നതിലേക്ക് നയിക്കുമെന്ന് ഞാന്‍ കരുതുന്നു. എല്ലാവര്‍ക്കും കലാപം അവസാനിപ്പിക്കണമെന്നുണ്ട്. പ്രത്യേകിച്ചും അഫ്ഗാന്‍ ജനതക്ക്. അതോടൊപ്പം തന്നെ ഭീകര സംഘടനകളുമായുള്ള ബന്ധം താലിബാന്‍ വേര്‍പെടുത്തും എന്നുള്ള ഒരു ഉറപ്പും അത് നല്‍കുന്നുണ്ട്. പ്രത്യേകിച്ച് അവര്‍ കാബൂളിലേക്ക് തിരിച്ചെത്തി കഴിഞ്ഞാല്‍ ഭീകര സംഘങ്ങളുമായി മാത്രമല്ല അതിലുപരി ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നവരുമായുള്ള ബന്ധം കൂടി അവര്‍ മുറിച്ചു മാറ്റേണ്ടതുണ്ട്. കഴിഞ്ഞ 18 വര്‍ഷമായി ഇക്കൂട്ടരുമായൊക്കെയുള്ള ബന്ധങ്ങളുടെ ഗുണഭോക്താക്കളാണ് താലിബാന്‍.
ചോദ്യം: അധികാരം പങ്കിടുന്നതിനെ സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി താലിബാന്‍ അവരുടെ കലാപ പ്രവര്‍ത്തനങ്ങള്‍ 80 ശതമാനം കണ്ട് കുറക്കണമെന്ന് യു എസ് മുന്നോട്ട് വെച്ച ധാരണ താലിബാന്‍ അവഗണിച്ചിരിക്കുകയാണ്. രാജ്യത്തെ 34 പ്രവിശ്യകളില്‍ 20 എണ്ണത്തിലും കഴിഞ്ഞ 24-48 മണിക്കൂറുകളില്‍ പോരാട്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സജീവ പ്രതിരോധം എന്ന നിലപാടില്‍ നിന്നും പ്രത്യാക്രമണം എന്ന നിലപാടിലേക്ക് മാറുവാന്‍ പ്രസിഡന്‍റ് ഘനി നിര്‍ബന്ധിതനായിരിക്കുന്നു. ഇങ്ങനെ കാര്യങ്ങള്‍ മാറി മറിയുന്നത് എവിടേക്ക് നയിക്കും?
ഉത്തരം:നമ്മുടെ കാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍ അഫ്ഗാനെതിരെയോ അഫ്ഗാന്‍ സുരക്ഷാ ഭടന്മാര്‍ക്കെതിരെയോ ഉള്ള കലാപങ്ങള്‍ വെട്ടി കുറക്കുവാനുള്ള നിബന്ധന അടിച്ചേല്‍പ്പിക്കുന്നില്ല ഈ കരാര്‍ എന്നത് ദൗര്‍ഭാഗ്യകരമാണ്. 7 ദിവസത്തേക്ക് കലാപം കുറക്കും എന്നു മാത്രമാണ് അത് മൊത്തത്തില്‍ പറയുന്നത്. താലിബാന്‍ അമേരിക്കക്കാരേയും സഖ്യ കക്ഷികളേയും ആക്രമിക്കില്ല എന്ന് മാത്രമാണ് ഉറപ്പ് നല്‍കിയിട്ടുള്ളത്. അഫ്ഗാന്‍ സര്‍ക്കാരിനെയോ അല്ലെങ്കില്‍ പ്രവിശ്യകളില്‍ കലാപം നിര്‍ത്തുന്നതിനേയോ സംബന്ധിച്ച് ഉറപ്പുകള്‍ ഒന്നും തന്നെയില്ല. താലിബാന്‍ തങ്ങളുടെ പ്രത്യാക്രമണങ്ങള്‍ തുടരുന്നതിനെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയുന്നില്ലെങ്കിലും അതില്‍ വര്‍ദ്ധന കാണുന്നുണ്ട് നമ്മള്‍. പ്രത്യാക്രമണം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിക്കാതെ തന്നെ മാര്‍ച്ചിലും ഏപ്രിലിലും അവര്‍ അത് ചെയ്തെങ്കില്‍ തീര്‍ച്ചയായും കലാപങ്ങളുടെ തോത് വീണ്ടും വര്‍ദ്ധിക്കുവാന്‍ പോവുകയാണ്. അഫ്ഗാനിനകത്ത് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനു മുന്‍പായി ഏതാനും പ്രവിശ്യകളുടെ തലസ്ഥാനങ്ങളെങ്കിലും പിടിച്ചെടുക്കുവാന്‍ താലിബാന്‍ ആഗ്രഹിക്കുന്നതായി കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. കാരണം കൂടുതല്‍ കരുത്തുറ്റ നിലയില്‍ നിന്നു കൊണ്ട് വിലപേശലുകള്‍ക്ക് തുടക്കം കുറിക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. ചര്‍ച്ചകള്‍ക്ക് വരുന്നതിനു മുന്‍പായി തന്നെ താലിബാന് അവര്‍ അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ അംഗീകാരം നല്‍കിയിട്ടുണ്ട് എന്നുള്ള തോന്നല്‍ അവരെ കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റിയിരിക്കുന്നു എന്നാണ് എന്‍റെ അനുമാനം. എന്തായാലും നിലവിലുള്ള അവരുടെ സൈനിക തന്ത്രം അതു തന്നെയാണ്.
ചോദ്യം: സിഖ് ന്യൂനപക്ഷങ്ങള്‍ക്കെതിരേയും, പ്രസവാശുപത്രികള്‍ക്കെതിരേയും, കുന്ദസ്സില്‍ ചുരുങ്ങിയത് 17 ഇന്‍റലിജന്‍സ് കേന്ദ്രങ്ങള്‍ക്കെതിരേയും ആക്രമണ പരമ്പരകള്‍ നടന്നു... യു എസ് പ്രത്യേക പ്രതിനിധി പറയുന്നത് അത് ഇസ്ലാമിക് സ്‌റ്റേറ്റ് ഖൊറാസന്‍റെ പണിയെന്നാണ്. അതേ സമയം പ്രസിഡന്‍റ് ഘനി പറയുന്നത് താലിബാന്‍റെ നടപടിയാണെന്നാണ്... ഇന്ത്യയുടെ കരുതല്‍ എന്താണ്?
ഉത്തരം: ഈ പറയുന്ന ഭീകര സംഘങ്ങള്‍ എല്ലാം തന്നെ പരസ്പര ബന്ധമുള്ളതാണ് എന്നതാണ് വസ്തുത. അവരെ വേറിട്ട് തിരിച്ചറിയുക വളരെ പ്രയാസകരമായ കാര്യമാണ്. തങ്ങളുടെ സ്രോതസ്സുകളും ആളുകളേയും തന്ത്രങ്ങളേയും ആദര്‍ശങ്ങളും അടക്കം എല്ല്‌ളാം അവര്‍ പരസ്പരം പങ്കിടുന്നുണ്ട്. നല്ലതും ചീത്തയുമായ ഭീകരരെ വേര്‍ തിരിച്ചു കാണുക എന്നുള്ള ഒരു നിലപാടിലേക്ക് എത്തുന്നത് ഒട്ടും ശരിയായ നയമല്ല. ഈ ആക്രമണങ്ങള്‍ക്കെല്ലാം ഒരു പ്രത്യേക അര്‍ത്ഥമുണ്ട്. അവയെല്ലാം തന്നെ അടിസ്ഥാനപരമായി തിരക്കു കൂട്ടലും, യുദ്ധം മൂലം ക്ഷീണിതരായിരിക്കുന്ന അഫ്ഗാനെതിരെ മനശാസ്ത്രപരമായ കളിക്കലും അതുവഴി അഫ്ഗാന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുകയാണ്. അഫ്ഗാനിനകത്തുള്ള ചര്‍ച്ചകള്‍ നമ്മള്‍ തുടങ്ങുന്നതിനു മുന്‍പ് ഞങ്ങള്‍ ആവശ്യപ്പെട്ട നിബന്ധനകള്‍ക്ക് നിങ്ങള്‍ കീഴടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ ഒട്ടേറെ നിഷ്‌കളങ്ക അഫ്ഗാന്‍ ജീവനുകള്‍ നഷ്ടപ്പെടുമെന്നുള്ള മുന്നറിയിപ്പാണിത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മുളച്ചു പൊന്തിയിരിക്കുന്ന മറ്റ് സംഘങ്ങള്‍ക്ക് ഈ ആക്രമണങ്ങളുടെ ക്രഡിറ്റ് ഏറ്റെടുക്കുക എന്നുള്ളത് വളരെ സൗകര്യപ്രദമായ കാര്യമാണ്. കാരണം താലിബാനെ സംബന്ധിച്ചിടത്തോളം ആ ആക്രമണങ്ങളെ ന്യായീകരിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതൊക്കെയാണ് അവര്‍ കളിച്ചു കൊണ്ടിരിക്കുന്ന തന്ത്രങ്ങള്‍. ഏത് സംഘമാണ് അത് ചെയ്യുന്നത് എന്നൊന്നും നമ്മള്‍ ഇപ്പോള്‍ വിലയിരുത്തേണ്ടതില്ല. അഫ്ഗാനിസ്ഥാനില്‍ തുടര്‍ന്നു വരുന്ന കലാപങ്ങള്‍ക്ക് ചില ചരിത്രവും പശ്ചാത്തലവും ഉണ്ടെന്നുള്ളതാണ് വസ്തുത. അത് അഫ്ഗാന്‍കാര്‍ക്ക് അറിയുകയും ചെയ്യാം. ഖാലിസാദിനും അതറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷെ ഇപ്പോഴത്തെ ആവശ്യം അത്തരം ഉത്തരവാദിത്തങ്ങളില്‍ നിന്നെല്ലാം തലയൂരുവാന്‍ താലിബാന് അവസരമൊരുക്കുക എന്നുള്ളതാണ്. കാരണം വലിയ മാറ്റം സംഭവിച്ച ഒന്നായാണ് ഇപ്പോള്‍ താലിബാനെ പ്രദര്‍ശിപ്പിക്കുന്നത്. അതിപ്പോള്‍ ഒരു രാഷ്ട്രീയ ശക്തിയായി ചിത്രീകരിക്കപ്പെടുന്നു. കലാപത്തിന്റെ വക്താക്കളായല്ല അവരെ ഇപ്പോള്‍ കാണുന്നത്. പക്ഷെ ഇങ്ങനെയൊക്കെയാണെന്ന് അവര്‍ ഇനിയും തെളിയിക്കേണ്ടതുണ്ട്.
ചോദ്യം: ഇന്ത്യ ഏറെ കാലത്തേക്കായി ഒരു ചുവപ്പ് വര വരച്ചിട്ടുണ്ട്. മോസ്‌കോയില്‍ താലിബാനുമൊത്ത് ഒരു മുറി പങ്കിട്ടു കൊണ്ട് ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധിയായി മാറിയ നിലപാടിന്റെ ഭാഗമായി പോയ രണ്ട് മുന്‍ അംബാസിഡര്‍മാരില്‍ ഒരാളായിരുന്നു താങ്കള്‍. കഴിഞ്ഞ വര്‍ഷം റെയ്‌സിന ചര്‍ച്ചകളുടെ സമയത്ത് സൈനിക തലവന്‍ ബിപിന്‍ റാവത്ത് പറഞ്ഞത് താലിബാനുമായുള്ള ചര്‍ച്ചകളുടെ കൂട്ടത്തിലേക്ക് ഇന്ത്യയും ഓടി കയറണം എന്നാണ്. താലിബാനുമായി നേരിട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യക്കുള്ള സാധ്യത എവിടെയാണുള്ളത്?
ഉത്തരം:ഇന്ത്യ അഫ്ഗാനിസ്ഥാനിലെ എല്ലാ വിഭാഗങ്ങളുമായും ബന്ധപ്പെടും. അത് വളരെ വ്യക്തമാണ്. അഫ്ഗാനിസ്ഥാനിലെ എല്ലാ വിഭാഗങ്ങളുമായും ബന്ധപ്പെടുവാന്‍ ഇന്ത്യ തയ്യാറാണ്. വളരെ വ്യക്തമായ കാര്യമാണ് അത്. നമ്മുടെ തൊട്ടു അയല്‍പക്കത്തുള്ള കാര്യമാണിത്. അതിനാല്‍ എല്ലാ രാഷ്ട്രീയ ശക്തികളുമായും ബന്ധപ്പെടുവാന്‍ നമ്മള്‍ തയ്യാറാണ്. പക്ഷെ ഒരു രാഷ്ട്രീയ ശക്തിയായി മാറി എന്നെങ്കിലും ചുരുങ്ങിയത് താലിബാന്‍ തെളിയിക്കേണ്ടതുണ്ട്. അതുപോലെ കലാപം വിട്ട്, അഫ്ഗാന്‍ കാരെ കൊല്ലുന്നത് നിര്‍ത്തിയെന്നും അവര്‍ തെളിയിക്കണം. തങ്ങളുടെ അയല്‍പക്കങ്ങളില്‍ പലതും വിളിച്ചു പറയുന്നവരുടെ കൂടെ ചേരേണ്ടതുണ്ട് ഇന്ത്യ എന്ന് ഒരിക്കലും വിശ്വസിക്കുന്ന ആളല്ല ഞാന്‍. ഇന്ത്യക്ക് അതിന്‍റേതായ നയങ്ങളുണ്ടാവണമെന്നും നമ്മുടെ മേഖലയില്‍ മികച്ച ഫലങ്ങള്‍ ഉളവാക്കുന്നതിനുള്ള ആത്മവിശ്വാസം അത് പുലര്‍ത്തി കൊണ്ടിരിക്കണമെന്നും ഞാന്‍ കരുതുന്നു. അങ്ങനെയല്ലെങ്കില്‍ പ്രാദേശികമായും ഒരു വന്‍ ശക്തിയായി ഉയര്‍ന്നു വരുന്നു നമ്മളെന്ന അവകാശ വാദം ഗുരുതരമാംവിധം വിലകുറച്ച് കാട്ടപ്പെടും. പ്രത്യേകിച്ചും നമ്മള്‍ മറ്റുള്ളവര്‍ ഉയര്‍ത്തുന്ന സ്വരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഒരു പ്രത്യേക തരം വീക്ഷണം പുറത്തു കാട്ടുവാന്‍ തുടങ്ങിയാല്‍.