ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഡൽഹി പൊലീസ് സേനയിലെ ഹെഡ് കോൺസ്റ്റബിൾ ആയ ഭർത്താവ് മനോജ് സ്വയം വെടിവെച്ച് മരിച്ചു. ഭാര്യയായ 33കാരി ഡൽഹി പൊലീസിലെ വനിത കോൺസ്റ്റബിളാണ്. സൗത്ത് ഡൽഹിയിലെ ലോദി പ്രദേശത്ത് കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവായ ഹെഡ് കോൺസ്റ്റബിൾ മനോജിന്‍റെ മൃതദേഹം ഉത്തർ പ്രദേശിലെ മീററ്റിൽ നിന്നും കണ്ടെത്തി.
വനിതാ കോൺസ്റ്റബിളിന്‍റെ തലക്ക് പരിക്കേറ്റിട്ടുണ്ടെന്നും പോസ്‌റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അതുൽ കുമാർ ഠാക്കൂർ പറഞ്ഞു. ഡൽഹി പൊലീസിന്‍റെ ഔട്ടർ-നോർത്ത് ജില്ലയിലെ വനിതാ കോൺസ്റ്റബിളായിരുന്നു 33കാരി. അതേ സമയം ഭർത്താവായ മനോജ് സേനയുടെ പ്രത്യേക സെൽ യൂണിറ്റിലാണ് ജോലി ചെയ്‌തിരുന്നത്.
ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം മനോജ് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് നിഗമനമെന്നും പൊലീസ് അറിയിച്ചു. സഹപ്രവർത്തകന്‍റെ കൈയ്യിൽ നിന്ന് കാർ വാങ്ങി പോകുകയായിരുന്നു മനോജ് എന്നും ഈ കാറിലാണ് വനിത കോൺസ്റ്റബിളിന്‍റെ മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. 2010ൽ വിവാഹിതരായ ദമ്പതികൾ പലപ്പോഴും വഴക്കുണ്ടാക്കുകയും ഭർത്താവിന്‍റെ മദ്യപാനത്തെച്ചൊല്ലി തർക്കമുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.