ന്യൂഡൽഹി: ഡൽഹി അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന മുൻസിപ്പല്‍ കൗൺസിലർ താഹിർ ഹുസൈനെ ആം ആദ്‌മി പാർട്ടി സസ്പെന്‍ഡ് ചെയ്‌തു. ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകമായി ബന്ധപ്പെട്ടും താഹിർ ഹുസൈനെതിരെ കേസ് എടുത്തിട്ടുണ്ട്. അന്വേഷണ കാലയളവിൽ പാർട്ടിയിൽ നിന്ന് താഹിർ ഹുസൈനെ സസ്‌പെൻഡ് ചെയ്‌തതായി ആം ആദ്‌മി ട്വിറ്ററിലൂടെ അറിയിച്ചു. കലാപത്തില്‍ ആം ആദ്‌മി പ്രവർത്തകർക്ക് പങ്കുണ്ടെങ്കില്‍ ഇരട്ടി ശിക്ഷ നല്‍കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു.
ഡൽഹി അക്രമം; താഹിർ ഹുസൈനെ ആം ആദ്‌മിയിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തു
ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ കൊലപ്പെടുത്തിയ കേസിൽ ഹുസൈനെതിരെ ഡൽഹി പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.
ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ കൊലപ്പെടുത്തിയ കേസിൽ ഹുസൈനെതിരെ ഡൽഹി പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്‌തിരുന്നു . ശർമയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജാഫ്രാബാദിലെ മലിനജലത്തിൽ നിന്നും ബുധനാഴ്‌ചയാണ് ശർമയുടെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇയാളെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയെന്ന് കണ്ടെത്തുകയായിരുന്നു.
ഹുസൈന്‍റെ അനുയായികൾ ശർമയെ മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്‌തുവെന്ന് അദ്ദേഹത്തിന്‍റെ കുടുംബം ആരോപിച്ചു. പ്രദേശത്ത് ഉണ്ടായ കലാപത്തിൽ ആം ആദ്‌മി നേതാവിന് പങ്കുണ്ടെന്ന് സമീപവാസികളും പറയുന്നു. ചാന്ദ്ബാഗിലെ നെഹ്‌റു വിഹാറിലുളള ഹുസൈന്‍റെ വീട്ടിൽ പെട്രോൾ ബോംബ്, കുപ്പികൾ, ആസിഡ് ബാഗുകൾ എന്നിവയുടെ അവശിഷ്‌ടങ്ങൾ ചിതറിക്കിടന്നിരുന്നു. വീട്ടില്‍ നിന്ന് പെട്രോള്‍ ബോംബ് എറിയുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.